വടകര മണ്ഡലം യുഡിഎഫിനെ കൈവിടും; 2024 ല്‍ വിജയം എല്‍ഡിഎഫിനെന്ന് മനോരമ ന്യൂസ് സര്‍വ്വെ


വടകര: വരാന്‍ പോവുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കടുത്ത പോരാട്ടത്തിന് സാധ്യത. കൂടാതെ യുഡിഎഫിന്റെ വോട്ടില്‍ വലിയ ഇടിവുണ്ടാകുമെന്നും മനോരമന്യൂസ് വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേ പ്രവചനം. എല്‍.ഡി.എഫ് ഉള്‍പ്പെടെ മറ്റ് പാര്‍ട്ടികള്‍ മുന്നേറ്റം നടത്തുമെന്നും സര്‍വവ്വേയില്‍ പറയുന്നു.

2019ല്‍ 49.41 ശതമാനമായിരുന്ന യുഡിഎഫ് വോട്ട് അടുത്ത തെരഞ്ഞെടുപ്പില്‍ 6.78 ശതമാനം ഇടിഞ്ഞ് 42.63 ആയി കുറയും. 43.48 ശതമാനം വോട്ടുമായി എല്‍ഡിഎഫ് യുഡിഎഫിനെ മറികടക്കും. എല്‍ഡിഎഫിന് 0.85 ശതമാനം വോട്ടിന്റെ മുന്‍തൂക്കം ലഭിക്കും. കൂടാതെ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന വോട്ട് 1.61 ശതമാനത്തില്‍ നിന്ന് 3.54 ശതമാനമായി ഉയരുമെന്നുമാണ് പ്രവചനം.

ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 10 വരെയാണ് സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും ഉള്‍പ്പെടുത്തി മനോരമന്യൂസ്‌വി.എംആര്‍ പ്രീപോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തെരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നായിരുന്നു വിലയിരുത്തിയത്.

മുതിര്‍ന്ന സിപിഎം നേതാവായിരുന്ന പി ജയരാജനെ പരാജയപ്പെടുത്തിയാണ് 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2019ല്‍ കെ മുരളീധരന്‍ വടകരമണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നത്.