‘വാട്‌സ്ആപ്പ് മെസേജിന് പിന്നാലെ പറഞ്ഞത് സംഭവിക്കും’; കൊട്ടാരക്കരയിലെ വീട്ടിലെ വിചിത്ര സംഭവത്തിന് പിന്നില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയുടെ ബുദ്ധി


കൊട്ടാരക്കര: വാട്‌സാപ്പില്‍ മെസേജ് വരുന്നതിനനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്തെ ഇലക്ട്രീഷ്യനായ രാജന്റെ വീട്ടിലാണ് അതിവിചിത്രമായ സംഭവങ്ങൾ നടന്നത്. എന്നാൽ വിശദമായ പരിശോധനയിൽ ഇതിന് പിന്നിലെ രഹസ്യം പുറത്തായി. കൗമാരക്കാരന്റെ വിനോദമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീട് കാര്യമാകുകയായിരുന്നു.

വാട്സാപ്പ് സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാരുടെ ഫോണുകൾ പ്രത്യേക ആപ് വഴി ബന്ധിപ്പിച്ചായിരുന്നു മൂന്നു മാസമായി കുട്ടിയുടെ പ്രവൃത്തി. ‘ഇപ്പോൾ ഫാൻ ഓഫാകും, കറണ്ട് പോകും’ എന്നൊക്കെയുള്ള സന്ദേശവും പിന്നാലെ ഇതെല്ലാം സംഭവിക്കുകയും ചെയ്തതോടെ സമൂഹമാധ്യമങ്ങളിലും ഇക്കാര്യം വ്യാപകമായി പ്രചരിച്ചു. സന്ദേശം അയച്ചശേഷം കുട്ടി തന്നെയാണ് ഫാൻ ഓഫാക്കിയിരുന്നതും മറ്റും. സൈബർ പൊലീസ് നടത്തിയ പരിശോധനയിലാണ് ഫോണിൽ ആപ്പുകൾ കണ്ടെത്തിയത്. കുട്ടിക്ക് കൗൺസലിങ് നൽകിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടു. വീട്ടിലെ ടിവിയും മറ്റും കേടായതിനു പിന്നിൽ അസ്വാഭാവികതയില്ലെന്ന് കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി എസ് പ്രശാന്ത് പറഞ്ഞു.

കഴിഞ്ഞ ഏഴ് മാസമായി രാജന്റെ ഭാര്യ വിലാസിനിയുടെ നമ്പറില്‍ നിന്ന് അവരറിയാതെ മകള്‍ സജിതയുടെ ഫോണിലേയ്ക്ക് വാട്‌സാപ്പില്‍ സന്ദേശം വരുന്നുണ്ട്. സന്ദേശത്തില്‍ എന്താണോ പറയുന്നത് അത് ഉടന്‍ സംഭവിക്കും. ആദ്യം സ്വിച്ച് ബോര്‍ഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിക്കാന്‍ തുടങ്ങി. ഇലക്ട്രീഷ്യനായിട്ടു കൂടി തന്റെ വീട്ടില്‍ നിരന്തരമായി സ്വിച്ച് ബോര്‍ഡും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുന്നത് എന്തുകൊണ്ടെന്ന് മനസിലാക്കാന്‍ രാജന് സാധിച്ചിരുന്നില്ല. ഫാന്‍ ഓഫാകും എന്ന് മെസേജ് വന്നാലുടന്‍ ഫാന്‍ ഓഫാകും. ടാങ്ക് നിറഞ്ഞ് വെള്ളം പോകും എന്ന് പറഞ്ഞതിന് പിന്നാലെ അതും സംഭവിച്ചിരുന്നു.

എന്നാൽ, വയറിങ് കാലപ്പഴക്കം മൂലമാണ്​ കത്തിയതെന്നും കുട്ടിക്ക്​ പങ്കില്ലെന്നുമാണ്​ പൊലീസ്​ പറയുന്നത്​.

എന്നാൽ, വീട്ടിൽ അടിക്കടി വൈദ്യുതി ഉപകരണങ്ങൾ നശിക്കുന്നതും അതിന്​ തൊട്ടുമുമ്പ്​​ സന്ദേശം എത്തിയതിലും പൊലീസ്​ ഇപ്പോഴും മൗനം പാലിക്കുന്നു. വൈദ്യുതി ഉപകരണങ്ങൾ നശിപ്പിക്കുന്നതിൽ കുട്ടിക്ക് പങ്കില്ലെന്ന് പൊലീസ്​ പറയുമ്പോഴും സന്ദേശം എത്തി അവ കത്തുന്ന സംഭവം ഉണ്ടായതായി വീട്ടുകാർ പറയുന്നതിലെ വൈചിത്ര്യം തെളിഞ്ഞിട്ടില്ല.