സങ്കടക്കടലായി കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് പരിസരം; പൊതുദര്‍ശനം തുടങ്ങി, പി.വി.സത്യനാഥന് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത് നൂറുകണക്കിനുപേര്‍


കൊയിലാണ്ടി: മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് കൊല്ലപ്പെട്ട സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥന്റെ മൃതദേഹം വിലാപയാത്രയായി കൊയിലാണ്ടിയില്‍ എത്തി. ഉച്ചയ്ക്ക് 3.30 ഓടെയാണ് വിലാപയാത്ര കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള സി.പി.എം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നിലെത്തിയത്.

കോഴിക്കോട് മെഡിക്കല്‍ കൊളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം കൊണ്ടുവന്ന മൃതദേഹം വെങ്ങളം മുതലാണ് വിലാപയാത്രയായി എത്തിച്ചത്. പ്രിയപ്പെട്ട നേതാവിനെ, കൊയിലാണ്ടിക്കാരുടെ സത്യേട്ടനെ അവസാനമായി ഒരുനോക്കു കാണാന്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് വിലാപയാത്ര കടന്നുപോയ വഴികളില്‍ കാത്തുനിന്നത്. മൃതദേഹത്തിനൊപ്പം കൊയിലാണ്ടി ലോക്കല്‍ കമ്മിറ്റി ഓഫീസുവരെ നിരവധി പേര്‍ യാത്രയെ അനുഗമിച്ചു.

സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന് സമീപത്തായി ഉച്ചയോടെ തന്നെ കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പാര്‍ട്ടി നേതാക്കളും പി.വി സത്യന്റെ സുഹൃത്തുക്കളും എത്തിച്ചേര്‍ന്നിരുന്നു. നൂറുകണക്കിന് ആളുകളാണ് വിലാപ എത്തുന്നതിന് മുമ്പ് തന്നെ പാര്‍ട്ടി ഓഫീസ് പരിസരത്തുണ്ടായിരുന്നത്. മുദ്രാവാക്യം വിളിയോടെയാണ് പ്രിയ സഖാവിനെ അണികള്‍ സ്വീകരിച്ചത്.

കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏവരോടും സൗഹൃദവും സ്‌നേഹവും കാത്തുസൂക്ഷിക്കുന്നയാളായിരുന്നു പി.വി.സത്യന്‍. അതുകൊണ്ടുതന്നെ രാഷ്ട്രീയം നോക്കാതെ അദ്ദേഹവുമായി സൗഹൃദവും സ്‌നേഹവും പങ്കിട്ടവരെല്ലാം തന്നെ പ്രിയ സുഹൃത്തിനെ അവസാനമായി കാണാന്‍ എത്തിച്ചേര്‍ന്നിരുന്നു. നിറഞ്ഞ കണ്ണുകളോടെയായിരുന്നു പലരുടേയും മടക്കം.

ജില്ലാ സെക്രട്ടറി പി.മോഹനന്‍, എം.എല്‍.എ കാനത്തില്‍ ജമീല, പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.കെ.മുഹമ്മദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.വിശ്വന്‍മാസ്റ്റര്‍, കെ.ദാസന്‍, ടി.ചന്തുമാസ്റ്റര്‍, എം.പി.ഷിബു, സി.പി.എം നേതാക്കളായ പി.ജയരാജന്‍, എം.വി.ജയരാജന്‍, ഇ.കെ.വിജയന്‍ എം.എല്‍.എ, എല്‍.ജെ.ഡി നേതാവ് ശിവാനന്ദന്‍, കോണ്‍ഗ്രസ് എസ് നേതാവ് സി.സത്യചന്ദ്രന്‍ തുടങ്ങിയ പ്രമുഖര്‍ സ്ഥലത്തുണ്ടായിരുന്നു.