ബാലുശ്ശേരിയില്‍ തലയ്ക്ക് പരിക്കേറ്റ് വീട്ടമ്മ മരിച്ച സംഭവം; മകന്‍ അറസ്റ്റില്‍


ബാലുശ്ശേരി: തലയ്ക്ക് പരിക്കേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. ഉണ്ണികുളം കരിയാത്തന്‍കാവ് സ്വദേശിനിയായ കുന്നുമ്മല്‍ ഗോവിന്ദന്റെ ഭാര്യ അമ്മിണി (53) മരിച്ച സംഭവത്തിലാണ് മകന്‍ മണികണ്ഠന്‍ (31) അറസ്റ്റിലായത്.

ഈ മാസം 20 ാം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കുന്നതിനായി ബന്ധുക്കള്‍ ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് ശേഷം മദ്യലഹരിയില്‍ മണികണ്ഠന്‍ വീട്ടുമുറ്റത്തെ ഗുളികന്‍ തറയില്‍ നിന്നും കരിങ്കല്ലും മറ്റും പൊളിച്ച് ചുറ്റിലും എറിഞ്ഞു. ഇങ്ങനെ എറിഞ്ഞ കല്ലുകളില്‍ ഒന്ന് അമ്മയായ അമ്മിണിയുടെ തലയ്ക്ക് കൊള്ളുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ അമ്മിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 22ന് മരണപ്പെടുകയായിരുന്നു. കൊലപാതകം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ചെയ്തതല്ലയെന്നും അബദ്ധത്തില്‍ സംഭവിച്ച പിഴവാണ് മരണത്തില്‍ കലാശിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം.

മനഃപൂര്‍വമല്ലാത്ത നരഹത്യക്കുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മണികണ്ഠനെ അറസ്റ്റു ചെയ്തത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.