കേരളത്തിലും എച്ച്3എൻ2, സ്ഥിരീകരിച്ചത് 13 കേസുകൾ; ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും എന്തെല്ലാമെന്ന് നോക്കാം


തിരുവനന്തപുരം: കേരളത്തിൽ എച്ച്3എൻ2 ഇൻഫ്ളുവൻസ വൈറസ് കേസുകളുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാന ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ ഐ.എ.എൻ.എസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. രാജ്യത്ത് പലയിടങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന പനി, ചുമ, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവയ്ക്ക് പിന്നിൽ എച്ച്3എൻ2 ഇൻഫ്ളുവൻസ വൈറസ് ആണെന്ന് ഐ.സി.എം.ആർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരത്തിലെ കണക്ക് പുറത്തുവന്നത്.

നിലവിൽ മൂന്ന് ജില്ലകളിലാണ് കേസുകൾ പ്രാഥമികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് കേസുകൾ സ്ഥിരീകരിച്ചത്. എല്ലാവരും ഇൻഫ്ളുവൻസ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും മറ്റേത് ശ്വാസകോശരോഗങ്ങളെയും പോലെയാണ് ഈ രോഗമെന്നും ആരോഗ്യവിദഗ്ധനും മുൻ കോവി‍ഡ് നോഡൽ ഓഫീസറുമായ അമർ എസ്.ഫെറ്റിൽ വ്യക്തമാക്കി.

മാസ്ക് ഉപയോഗം ശീലമാക്കണമെന്നും രോഗബാധയുള്ളവർ മതിയായി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. രോഗബാധയുണ്ടായാൽ വീടുകളിൽ കഴിയുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജും വ്യക്തമാക്കി. രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയംചികിത്സ നടത്താതെ വിദഗ്ധോപദേശം തേടണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

പനി, ചുമ‌, മൂക്കൊലിപ്പ്, ശരീരവേദന, ഛർദി, ഓക്കാനം , വയറിളക്കം‌ എന്നിവയാണ് എച്ച്3എൻ2 ന്റെ ലക്ഷണങ്ങൾ. രോഗപ്രതിരോധത്തിനായി ഐ.സി.എം.ആർ. പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിക്കുക.

രോഗപ്രതിരോധ മാർഗനിർദേശങ്ങൾ

  • വെള്ളവും സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക
  • മാസ്ക് ഉപയോഗിക്കുകയും ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കുകയും ചെയ്യുക.
  • മുഖവും മൂക്കും ഇടയ്ക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കുക.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും മുഖവും മറയ്ക്കുക.
  • ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപെടാൻ ഇടവരുത്താതിരിക്കുകയും ചെയ്യുക.
  • പനി, ശരീരവേദന തുടങ്ങിയ അനുഭവപ്പെട്ടാൽ പ്രിസ്ക്രൈബ് ചെയ്ത മരുന്നുകൾ മാത്രം കഴിക്കുക.
  • പൊതുയിടത്ത് തുപ്പാതിരിക്കുക.
  • ആന്റിബയോട്ടിക്കുകൾ കൊണ്ട് സ്വയം ചികിത്സ നടത്താതിരിക്കുക.
Summary: H3N2 13 cases confirmed in Kerala