എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്: ഷാറൂഖ് സെയ്ഫിയെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു


കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയശേഷമാണ് റിമാന്റില്‍ അയച്ചത്. ഈ മാസം 27 വരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്.

ഇന്ന് ഉച്ചയോടെയാണ് ഷാരൂഖ് സെയ്ഫിയെ എന്‍.ഐ.എ സംഘം കോടതിയില്‍ ഹാജരാക്കിയത്. പ്രതിയുടെ വീട്ടില്‍ നിന്നും പിടികൂടിയ ഡിജിറ്റല്‍ രേഖകള്‍ എന്‍.ഐ.എ പരിശോധനക്കയച്ചിരിക്കുകയാണ്.

ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാരൂഖിന്റെ വീട്ടിലുള്‍പ്പടെ പത്തിടത്ത് എന്‍.ഐ.എ പരിശോധന നടത്തി. ഷാരൂഷ് സെയ്ഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എന്‍.ഐ.എ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

തീവ്രവാദം പ്രചരിപ്പിക്കുന്നതില്‍ കുപ്രസിദ്ധി നേടിയവരുടെ ആശയങ്ങളെ ഷാരൂഖ് സെയ്ഫി തുടര്‍ച്ചയായി പിന്തുടര്‍ന്നു എന്നാണ് എന്‍.ഐ.എ. വാര്‍ത്താക്കുറിലൂടെ അറിയിച്ചത്. ഇവരുടെ പ്രഭാഷണങ്ങളും മറ്റേതെങ്കിലും സംഘടനകളും എലത്തൂര്‍ ആക്രമണത്തിലേയ്ക്ക് ഷാരൂഖ് സെയ്ഫിയെ നയിച്ചോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സെയ്ഫി താമസിക്കുന്ന ഷഹീന്‍ബാഗിലെ മറ്റ് ചിലരിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ കൂടിയാണ് ഷഹീന്‍ബാഗിലെ പത്തിടത്ത് റെയ്ഡ് നടത്തിയത്.

റെയ്ഡിനൊടുവില്‍ എന്‍ഐഎ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. എന്നാല്‍ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു. ഇവ വിശദമായി പരിശോധിച്ച ശേഷം കൂടുതല്‍ നടപടികളിലേയ്ക്ക് കടക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

സാക്കിര്‍ നായിക്കിന്റേയും ഇസ്‌റാര്‍ അഹമദിന്റേയും വീഡിയോകള്‍ ഷാരൂഖ് സ്ഥിരമായി കാണാറുണ്ടായിരുന്നുവെന്ന് നേരത്തെ കേരളാ പോലീസും വ്യക്തമാക്കിയിരുന്നു. ഷാരൂഖ് തീവ്ര ചിന്താഗതിക്കാരനാണെന്നാണ് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ പറഞ്ഞത്.

ഏപ്രില്‍ രണ്ടിനായിരുന്നു എലത്തൂരിലെ തീവെപ്പ്. കേരള പോലീസ് യു.എ.പി.എ. ചുമത്തിയതിന് പിന്നാലെയാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്തത്.