മേമുണ്ട ചല്ലിവയലില്‍ വീട് കുത്തിത്തുറന്ന് മോഷണം; കള്ളന്‍ അകത്ത് കയറിയത് അടുക്കളഭാഗത്തെ ഗ്രില്‍സ് തകര്‍ത്ത്, സമീപത്തെ നാല് വീടുകളിലും മോഷണശ്രമം


വടകര: മേമുണ്ട ചല്ലിവയല്‍ പ്രദേശത്ത് അഞ്ച് വീടുകളില്‍ മോഷണ ശ്രമം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് സംഭവം. പരിജാതത്തില്‍ കെ.പി പ്രദീപന്റെ വീട് കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സ് തകര്‍ത്ത മോഷ്ടാവ് അടുക്കളുടെ വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഈ സമയം മുകളിലത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു പ്രദീപനും കുടുംബവും.

താഴത്തെ നിലയിലെ മുറിയില്‍ നിന്നും അലമാരയിലെ സാധങ്ങളെല്ലാം മോഷ്ടാവ് വാരിവലിച്ചിട്ടുണ്ട്‌. കൂടാതെ പ്രദീപന്റെ ഭാര്യയുടെ ബാഗും അതിലുള്ള പണവും മോഷ്ടിച്ചു. ഒപ്പം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പ്രദീപന്റെ ഭാര്യയുടെ സ്‌ക്കൂട്ടറും കള്ളന്‍ മോഷ്ടിച്ചു കൊണ്ടുപോയി.

ശനിയാഴ് രാവിലെ എഴുന്നേറ്റപ്പോഴാണ് മുറിയില്‍ സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയില്‍ പ്രദീപന്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ കള്ളന്‍ കയറിയതായി കണ്ടെത്തി. ഉടന്‍ തന്നെ വടകര പോലീസില്‍ പരാതി നല്‍കി. വിരലടയാള വിദഗ്ദര്‍, പോലീസ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ക്കൂട്ടര്‍ അന്ന് വൈകുന്നേരത്തോടെ കരിമ്പനപ്പാലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

പ്രദീപന്റെ വീടിന് സമീപത്തെ മറ്റു നാല് വീടുകളിലും സമാനമായ രീതിയില്‍ കവര്‍ച്ചാ ശ്രമം നടന്നിട്ടുണ്ട്. എം.പി നിവാസില്‍ പ്രമോദിന്റെ അടുക്കള ഭാഗത്തെ ജനലിന്റെ അഴികള്‍ മുറിച്ചു മാറ്റിയാണ് കള്ളന്‍ വീടിന്റെ അകത്ത് കയറിയത്. എന്നാല്‍ വീട്ടില്‍ നിന്നും ഒന്നും മോഷണം പോയിട്ടില്ല.

പ്രമോദിന്റെ സഹോദരന്‍ മനോജ്, കാര്‍ത്തികയില്‍ പി.പി സുജിത്ത്, ഷിജി നിവാസില്‍ കുഞ്ഞിരമാന്‍ എന്നിവരുടെ വീട്ടിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലുകള്‍ തകര്‍ത്തെങ്കിലും കള്ളന് അകത്തേക്ക് കയറാന്‍ കഴിഞ്ഞിട്ടില്ല.