കോഴിക്കോട് കടലില്‍ കുളിക്കുന്നതിനിടെ കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി


കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അയല്‍വാസികളും അടുത്ത സുഹൃത്തുക്കളുമായ ഒളവണ്ണ കൊടിനാട്ടുമുക്ക് ചെറുകര കുഴിപുളത്തില്‍ അബ്ദുല്‍ താഹിറിന്റെ മകന്‍ ആദില്‍(17), ഒളവണ്ണ ചെറുകര ടി.കെ ഹൗസില്‍ അബ്ദുല്‍ റഹീമിന്റെ മകന്‍ ആദില്‍ ഹസന്‍ (16) എന്നിവരാണ് മരിച്ചത്.  രാത്രി വൈകിയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെതിയത്.

ഞായറാഴ്ച രാവിലെ എഴരയോടെ ലയണ്‍സ് പാര്‍ക്കിന് പിറകിലെ ബീച്ചിലാണ് അപകടം. കൂട്ടുകാര്‍ക്കൊപ്പം ബീച്ചില്‍ ഫുട്ബാള്‍ കളി കഴിഞ്ഞ് കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ ആദില്‍ ഹസന്‍ പെട്ടെന്ന് ഒഴുക്കില്‍പെട്ട് വീണപ്പോള്‍ ആദിലും മുബാറക്കും ഓടിയെത്തി പിടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് വന്ന വന്‍ തിരയില്‍ രണ്ട് പേര്‍ കടലിലേക്കും മുബാറക്ക് കരയിലേക്കും തെറിച്ചുവീണു.

മത്സ്യത്തൊഴിലാളികളടക്കമുള്ളവരും എലത്തൂര്‍, ബേപ്പൂര്‍ സ്റ്റേഷനുകളില്‍ നിന്ന് കോസ്റ്റല്‍ പൊലീസും ബീച്ച് ഫയര്‍ ഫോഴ്‌സും തിരച്ചില്‍ നടത്തി. ഫിഷറീസ് മറൈന്‍ ആംബുലന്‍സ്, കോസ്റ്റ്ഗാര്‍ഡ് ഷിപ്, കോസ്റ്റല്‍ പൊലീസിന്റെ രണ്ട് വഞ്ചികള്‍ എന്നിവയാണ് തിരച്ചില്‍ പങ്കെടുത്തത്. ഉള്‍ക്കടലില്‍ ശക്തമായ മഴയുള്ളതിനാല്‍ രാവിലെ നല്ല അടിവലിവുണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

മീഞ്ചന്ത സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയതാണ് ആദില്‍ ഹസന്‍. ഉമ്മ റഹ്മത്ത്. സഹോദരങ്ങള്‍: ഫാരിസ, അജ്മല്‍. തളി സാമൂതിരി ഹയര്‍ സെക്കന്‍ഡറിയില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞതാണ് ആദില്‍. ഉമ്മ: റൈനാസ്, സഹോദരി: നഹ്‌റിന്‍ നഫീസ.