കളിചിരികളും കുസൃതികളുമായി തിരികെ വരുന്ന പിഞ്ചോമനയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു അവർ; പ്രതീക്ഷകളെല്ലാം തകർത്ത് കക്കട്ട് സ്വദേശിനി നൈറാ രാജ് യാത്രയായി


കക്കട്ട്: ആശുപത്രിയിൽ നിന്നും രോ​ഗം മാറി കളിചിരികളും കുസൃതികളുമായി തിരികെ വരുന്ന പൊന്നാമനയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു കക്കട്ട് മധുകുന്ന് എ.ആർ രജീഷിൻ്റെ കുടുംബം. എന്നാൽ എല്ലാ പ്രതീക്ഷകളും വിഫലമാക്കി ഒന്നരവയസ്സുകാരി നൈറാ രാജ് യാത്രയായി. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് നെെറാ മരണപ്പെട്ടത്.

ഒന്നരമാസം മുമ്പാണ് കുടുംബത്തെയാകെ ദു:ഖത്തിലാഴ്ത്തിയ ദാരുണമായ സംഭവം നടക്കുന്നത്. ഊഞ്ഞാലിൽ കളിക്കവെ താഴെ വീണാണ് നൈറാ രാജിന് ​ഗുരുതരമായി പരിക്കേൽക്കുന്നത്. ഉടനെ അടുത്തുള്ള ആശുപത്രിയിലും വിദ​ഗ്ദ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചു.

കക്കട്ട് മധുകുന്ന് എ.ആർ രജീഷിൻ്റെയും ജീബിഷയുടെയും മകളാണ്. കക്കട്ടിലെ എ.ആർ ജ്വല്ലറി ഉടമ മന്നിക്കണ്ടിയിൽ രാജൻ്റെ പേരക്കുട്ടിയാണ് നൈറാ രാജ്. ഹെമിരാജ് സഹോദരി.