പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; യുവാവിന് 25 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും വിധിച്ച് നാദാപുരം അതിവേഗ കോടതി


നാദാപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കുറ്റക്കാരനായ പ്രതിക്ക് ശിക്ഷ വിധിച്ച് നാദാപുരം കോടതി. വയനാട് കോറോം സ്വദേശി മാന്തോണി അജ്നാസ് (22 ) നെയാണ് നാദാപുരം അതിവേഗ കോടതി ശിക്ഷിച്ചത്.

25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഇയാൾക്ക് കോടതി വിധിച്ച ശിക്ഷ. 2022 ഡിസംബറിൽ ആണ് കേസിനെ ആസ്പദമായ സംഭവം ഉണ്ടായത്. അർദ്ധരാത്രി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. നാദാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 15 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ തെളിവായി ഹാജരാക്കുകയുമുണ്ടായി.

നാദാപുരം സി.ഐ ഫായിസ് അലിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ട് അഡ്വക്കേറ്റ് മനോജ് അരൂർ ഹാജരായി.