മാനന്തവാടിയെ വിറപ്പിച്ച് കാട്ടാന; കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമം പരാജയപ്പെട്ടു, മയക്കുവെടി വെക്കാന്‍ തീരുമാനം


മാനന്തവാടി: മാനന്തവാടി ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച്‌ പിടികൂടുമെന്ന് കലക്ടർ രേണു രാജ്. ആനയെ കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് നടപടി. ആനയെ പിടികൂടിയ ശേഷം കര്‍ണാടകയിലേക്ക് കൊണ്ടുപോകും, ആവശ്യമെങ്കില്‍ കര്‍ണാടക വനംവകുപ്പിന്റെ സഹായം തേടുമെന്നും കലക്ടര്‍ പറഞ്ഞു.

കാട്ടാന ഇറങ്ങിയതിനെ തുടര്‍ന്ന്‌ മാനന്തവാടിയില്‍ സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എടവക പഞ്ചായത്തിലെ 4,5,7 വാര്‍ഡുകളിലും മാനന്തവാടി നഗരസഭയിലെ 24,25,26,27 ഡിവിഷനുകളിലുമാമണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

രാവിലെ ആറുമണിയോടെയാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ആന കര്‍ണാടക വനമേഖലയില്‍ നിന്ന് എടവക പഞ്ചായത്തിലെ പായോട് വഴി എത്തിയത്. പാലുമായി അതുവഴി പോയ ആളുകളാണ് ആനയെ കണ്ടത്. തുടര്‍ന്ന് ഇവര്‍ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.

കര്‍ണാടകയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് ഓപ്പറേഷന്‍ ജംബോ എന്ന ദൗത്യത്തിലൂടെ ഹാസനിലെ സഹാറ എസ്‌റ്റേറ്റില്‍ നിന്നും വനംവകുപ്പ് പിടികൂടിയ ആനയാണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ കാട്ടാന ജനവാസമേഖലയില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്‌.