ഉപതെരഞ്ഞെടുപ്പ്; വില്യാപ്പള്ളി ചല്ലിവയലില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി, വോട്ടെടുപ്പ് നാളെ രാവിലെ 7 മുതല്‍


വില്യാപ്പള്ളി: ചൊവ്വാഴ്ച്ച നടക്കുന്ന വില്യാപ്പള്ളി പഞ്ചായത്ത് പതിനാറാം വാര്‍ഡായ ചല്ലിവയലില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. വോട്ടെടുപ്പ് നാളെ രാവിലെ 7 മുതല്‍ ആരംഭിച്ച് വൈകുന്നേരം 6 വരെ തുടരും. വോട്ടെണ്ണല്‍ ഡിസംബര്‍ 13ന് നടക്കും.

മൂന്നുപേരാണ് മത്സരരംഗത്തുള്ളത്. യു.ഡി.എഫിനുവേണ്ടി കോണ്‍ഗ്രസിലെ എന്‍.ബി പ്രകാശന്‍, എല്‍.ഡി.എഫിനായി സി.പി.എമ്മിലെ ജ്യോതി ബി.എസ് പുത്തൂര്‍, ബി.ജെ.പി.യുടെ എം.പി സോമശേഖരന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ചല്ലിവയലിലെ സാംസ്‌കാരികനിലയത്തിലാണ് വോട്ടെടുപ്പ് നടക്കുക. രണ്ട് ബൂത്തുകളുണ്ടാകും. വോട്ടിങ് സാമഗ്രികളുടെ വിതരണവും വോട്ടെണ്ണലും പഞ്ചായത്ത് ഓഫീസിലാണ്.

വോട്ട് രേഖപ്പെടുത്താനായി എത്തുന്ന സമ്മതിദായകര്‍ക്ക് വോട്ടു ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാവുന്നതാണ്.

വില്യാപ്പള്ളി ഉള്‍പ്പെടെ സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലാണ് 12നു ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 114 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ ചല്ലിവയലിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 47 പേര്‍ സ്ത്രീകളാണ്. വോട്ടെടുപ്പിന് 192 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം പൂര്‍ത്തിയായി.

ബാലറ്റ് പേപ്പറുകള്‍ അച്ചടിച്ച് വരണാധികാരികള്‍ക്ക് കൈമാറി. വോട്ടിംഗ് മെഷീനുകള്‍ സജ്ജമാണ്. പോളിംഗ് സാധനങ്ങള്‍ തിങ്കളാഴ്ച ഉച്ചക്ക് 12ന് മുന്‍പ് സെക്ടറല്‍ ഓഫീസര്‍മാര്‍ അതാതു പോളിംഗ് ബൂത്തുകളില്‍ എത്തിക്കും. ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ ഹാജരായി അവ കൈപ്പറ്റേണ്ടതാണ്.

മോക്ക് പോള്‍ വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് നടത്തും. ക്രമസമാധാനപാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചു. പ്രശ്ന ബാധിത ബൂത്തുകളില്‍ വീഡിയോഗ്രഫിയും പ്രത്യേക പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തും. വോട്ടെണ്ണല്‍ ഡിസംബര്‍ 13ന് രാവിലെ 10 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.