ചികിത്സക്കായി ക്ലിനിക്കിലെത്തിയ പതിനഞ്ചുകാരിയുടെ ശരീരത്തിൽ കയറിപ്പിടിച്ചു, ദേഹാപദ്രവമേല്‍പ്പിച്ചു; കോഴിക്കോട്ടെ ശിശുരോഗ വിദഗ്ധന്‍ അറസ്റ്റില്‍


കോഴിക്കോട്: ചികിത്സക്കായി ക്ലിനിക്കിലെത്തിയ പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ സി.എം.അബൂബക്കറി(78)നെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ക്ലിനിക്കില്‍ നിന്ന് നേരിട്ട് കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് ചാലപ്പുറത്തുള്ള അബൂബക്കറിന്റെ ക്ലിനിക്കില്‍  കഴിഞ്ഞ ദിവസം സഹോദരിക്കും അമ്മയ്ക്കും ഒപ്പം ചികിത്സതേടിയെത്തിയ പെണ്‍കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. സഹോദരിക്കൊപ്പം പരിശോധനാമുറിയില്‍ കയറിയ പെണ്‍കുട്ടിയെ ഡോക്ടര്‍ ദേഹോപദ്രവമേല്‍പ്പിക്കുകയായിരുന്നു. അതിന് മുമ്പും ശരീരഭാഗങ്ങളില്‍ കയറി പിടിച്ചതായി പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും നെഞ്ച് വേദനയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രതിയെ ചികിത്സക്കായി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ മെയ് ഒന്നുവരെ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ മുമ്പും ഇത്തരം പീഡന പരാതികള്‍ ഉണ്ടായതായും ആരും രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നെന്നും സമീപവാസികള്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. . അബൂബക്കര്‍ കോണ്‍ഗ്രസ് നേതാവും ഭാര്യ കോര്‍പ്പറേഷന്‍ കൌണ്‍സിലറുമാണ്.