ആവേശം കൂട്ടാന്‍ ലഹരി വേണ്ട; നാളെ വൈകിട്ട് മുതല്‍ മദ്യവിൽപ്പനശാലകൾ അടച്ചിടും


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യവില്‍പ്പനശാലകള്‍ അടച്ചിടും. ബുധനാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തെരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് 6മണി വരെയാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുന്നത്. വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിനും മദ്യവില്‍പ്പനശാലകള്‍ അടച്ചിടും. റീപോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല.

വീറും വാശിയും നിറഞ്ഞ രണ്ട്‌ മാസക്കാലത്തെ പ്രചാരണങ്ങള്‍ നാളെയാണ് അവസാനിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വടകരയിലെ പലയിടത്തും കൊട്ടിക്കലാശത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വില്യാപ്പള്ളി ടൗണില്‍ കൊട്ടിക്കലാശം നടത്താന്‍ അനുമതിയില്ല. ഒപ്പം മണിയൂര്‍ പഞ്ചായത്തിലെ കുറുന്തോടിയിലും പ്രചാരണപരിപാടികള്‍ക്ക് നിയന്ത്രണമുണ്ട്. അതോടൊപ്പം വടകര മുനിസിപ്പല്‍ പരിധി, ആയഞ്ചേരി, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് മുന്നണികള്‍ക്കും പ്രത്യേകം കോര്‍ണര്‍ മീറ്റിങ്ങുകള്‍ നടത്താന്‍ മാത്രമേ അനുമതിയുള്ളൂ. പ്രകടനങ്ങള്‍, ഓപ്പണ്‍ വാഹനങ്ങളിലെ പ്രചാരണം, ഡിജെ വാദ്യങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുകയും വേണം. പേരാമ്പ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊട്ടിക്കലാശം പൂര്‍ണമായി ഒഴിവാക്കാനാണ് തീരുമാനം.