ആശുപത്രിയിൽ പറഞ്ഞത് ഉയരത്തില്‍ നിന്നും വീണതെന്ന്‌, മര്‍ദ്ദിച്ചത് വീടിനുള്ളില്‍ കെട്ടിയിട്ട് ക്രൂരമായി; കോഴിക്കോട്‌ മദ്യലഹരിയിൽ മകൻ പിതാവിനെ മർദിച്ചു കൊലപ്പെടുത്തി


കോഴിക്കോട്: ബാലുശ്ശേരിയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ മരിച്ചു. ഏകരൂല്‍ സ്വദേശിയും കരാട്ടെ പരിശീലകനുമായ ദേവദാസാണ്(61) മരിച്ചത്. സംഭവത്തില്‍ മകന്‍ അക്ഷയിയെ(26) പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് പരിക്കേറ്റ ദേവദാസിനെ അക്ഷയ് ആശുപത്രിയില്‍ എത്തിച്ചത്‌. ഉയരത്തില്‍ നിന്നും വീണു പരിക്കേറ്റു എന്നായിരുന്നു ആശുപത്രി അധികൃതരോട് അക്ഷയ് പറഞ്ഞത്.

ചികിത്സയിലിരിക്കെ ചെവ്വാഴ്ചയാണ് ദേവദാസ് മരണപ്പെട്ടത്. തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പിന്നാലെ അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണവും ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ശേഷം പോലീസ് അക്ഷയിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു.

ദേവദാസും അക്ഷയിയും ഒരുമിച്ചിരുന്ന് മദ്യം കഴിക്കാറുണ്ടായിരുന്നു. ഇതിനിടെയുണ്ടായ തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. ദേവദാസിനെ വീടിനുള്ളില്‍ കെട്ടിയിട്ടാണ് അക്ഷയ് മര്‍ദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇരുവരുടെയും ലഹരി ഉപയോഗത്തെ തുടര്‍ന്ന് വീട്ടില്‍ മുന്‍പും പ്രശ്‌നങ്ങളുണ്ടായിരുന്നു. ദേവദാസിന്റെ അമ്മ ഇതെ തുടര്‍ന്ന് മകളുടെ കൂടെയായിരുന്നു താമസം.

മുമ്പും ഇത്തരത്തില്‍ ദേവദാസിനെ മകന്‍ മര്‍ദ്ദിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ അക്ഷയ് തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനകം തന്നെ ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു.