പ്രശസ്ത ചലച്ചിത്ര നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു


തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്ത സിനിമാ നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പഞ്ചവടിപ്പാലം, മൂന്നാംപക്കം, തൂവാനത്തുമ്പികള്‍, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങി നിരവധി ക്ലാസിക് സിനിമകളുടെ നിര്‍മാതാവാണ്.

സിനിമയ്ക്ക് പുറമെ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യമായിരുന്ന ബാലന്‍ ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനായിരുന്നു. 2015ല്‍ നാഷണല്‍ ഗെയിംസിന്‌റെ ചീഫ് ഓര്‍ഗെനൈസര്‍ കൂടിയായിരുന്നു. മലയാള സിനിമാ താരങ്ങളുടെ സംഘനയായ അമ്മ രൂപികരിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തി കൂടിയാണ്. അമ്മ ഷോ എന്ന പേരില്‍ നിരവധി താരനിശകളും സംഘടിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ ധന്യ, രമ്യ, തിയേറ്റര്‍ ഉടമയായിരുന്നു. ഒപ്പം പ്ലാന്റേഷന്‍, റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു. മലയാളത്തിന്റെ അനശ്വര സംവിധായകന്‍ പത്മരാജന്റെ കൂടെയാണ് സിനിമയില്‍ കൂടുതലും വര്‍ക്ക് ചെയ്തിട്ടുള്ളത്. പത്മരാജന്‌റെ മരണത്തെ തുടര്‍ന്നാണ് സിനിമയില്‍ നിന്നും പിന്നീട് വിട്ടുനിന്നത്.

അമ്മയ്ക്ക് മഹാത്മാഗാന്ധി നല്‍കിയ പേരായിരുന്നു ഗാന്ധിമതി. അത് പിന്നീട് സ്വന്തം പേരിനൊപ്പം ബാലന്‍ ചേര്‍ക്കുകയായിരുന്നു. പത്തനംതിട്ട ഇലന്തൂര്‍ കാപ്പില്‍ തറവാട് അഗംമാണ്. ഭാര്യ: അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ- ആലിബൈ സൈബർ ഫോറൻസിക്‌സ്), അനന്ത പത്മനാഭൻ (മാനേജിങ് പാർട്ണർ – മെഡ്‌റൈഡ്, ഡയറക്ടർ-ലോക മെഡിസിറ്റി). മരുമക്കൾ: കെ.എം.ശ്യാം (ഡയറക്ടർ – ആലിബൈ സൈബർ ഫോറെൻസിക്‌സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് ആൻഡ് എക്‌സ്‌പോർട്‌സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).