തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്; നേട്ടം കൊയ്ത് എല്‍ഡിഎഫ്, 6 സീറ്റുകള്‍ പിടിച്ചെടുത്തു


തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം. യുഡിഎഫില്‍ നിന്നും ബിജെപിയില്‍ നിന്നും സംസ്ഥാനത്താകെ 6 സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. സംസ്ഥാനത്ത് ആകെ എല്‍ഡിഎഫിനും യുഡിഎഫിനും 10 വീതം സീറ്റും ബിജെപിയ്ക്ക് 3 സീറ്റുമാണ് ലഭിച്ചത്. ഇന്ന് രാവിലെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഇന്നലെയാണ് വോട്ടെടുപ്പ് നടന്നത്.

തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തു. നെടുമ്പാശ്ശേരിയിലെ കല്‍പക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. മട്ടന്നൂര്‍ നഗരസഭയില്‍ ബിജെപിക്ക് കന്നിജയം നേടി. മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നാണ് ബിജെപി പിടിച്ചെടുത്തത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. വെള്ളാറില്‍ സിപിഐ സ്ഥാനാര്‍ത്ഥി പുനത്തുറ ബൈജു 153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തിരുവനന്തപുരം ഒറ്റ ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാര്‍ഡിലും എല്‍ഡിഎഫ് ബിജെപിയെ അട്ടിമറിച്ചു. സിപിഎമ്മിന്റെ ഒ ശ്രീജല 60 വോട്ടിന് വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ചത്. മട്ടന്നൂര്‍ നഗരസഭ ടൗണ്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 72 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്. ബിജെപിയുടെ എ മധുസൂദനന്‍ ആണ് ജയിച്ചത്. കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. മട്ടന്നൂര്‍ നഗരസഭയില്‍ ബിജെപിയുടെ ആദ്യ ജയമാണിത്.

ഇടുക്കി മൂന്നാറിലെ 11ാം വാര്‍ഡായ മൂലക്കടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നടരാജന്‍ 35 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കോണ്‍ഗ്രസ് അംഗം എല്‍ഡിഎഫിലേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് അയോഗ്യാക്കിയ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

10 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ നാലു മുനിസിപ്പാലിറ്റി 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.