യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മാഹിപ്പാലത്തിലെ ഗതാഗത നിരോധനം 19വരെ നീട്ടി


മാഹി: മാഹിപ്പാലം വഴിയുള്ള വാഹന ഗതാഗത നിരോധനം മെയ് 19 വരെ നീട്ടിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. ബലക്ഷയം നേരിടുന്ന പാലത്തിന്റെ അടിയന്തരി അറ്റകുറ്റപ്പണി നടത്തുന്നതിനായി ഏപ്രില്‍ 29 മുതല്‍ 10 വരെ ഏര്‍പ്പെടുത്തിയിരുന്ന നിരോധനമാണ് ഒമ്പത് ദിവസം കൂടി ദീര്‍ഘിപ്പിച്ചത്.

അതേ സമയം പാലത്തിന്റെ അറ്റകുറ്റപ്പണി ഇഴഞ്ഞുനീങ്ങുകയാണെന്നും ജനങ്ങള്‍ക്കുള്ള അശങ്കയകറ്റമെന്നും മാഹി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്ന് തിരിഞ്ഞ് മോന്താല്‍ വഴിയാണ് പോകുന്നത്. അതുപോലെ കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക്‌ പോകുന്ന വാഹനങ്ങള്‍ തലശ്ശേരിയിലെ ചൊക്ലി-മേക്കുന്ന് വഴിയാണ് പോവുന്നത്.

1933ല്‍ നിര്‍മിച്ചതാണ് മാഹിപ്പാലം. നിലവില്‍ ബലക്ഷയം നേരിടുന്നതിനാലാണ് അറ്റക്കുറ്റപ്പണി നടത്തുന്നത്. കാലപ്പഴക്കം കാരണം പാലം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്‌. പുതിയ പാലം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 2004ല്‍ മാഹി പൊതുമരാമത്ത് വകുപ്പ് ഇതിനായി രൂപരേഖയുണ്ടാക്കിയിരുന്നു. എന്നാല്‍ പുതിയ പാലം കടലാസില്‍ മാത്രം ഒതുങ്ങിപ്പോവുവകയായിരുന്നു.