വൃത്തിയുള്ളതും മികവാര്‍ന്നതുമായ ഭക്ഷണം ഇനി ധൈര്യപൂര്‍വം കഴിക്കാം; ‘ഈറ്റ് റൈറ്റ് സ്റ്റേഷന്‍’ സാക്ഷ്യപത്രം നേടി വടകര റെയില്‍വെ സ്റ്റേഷന്‍


വടകര: വൃത്തിയും ഭക്ഷണമികവും വിലയിരുത്തുന്ന ‘ഈറ്റ് റൈറ്റ് സ്റ്റേഷന്‍’ സാക്ഷ്യപത്രം നേടി വടകര റെയില്‍വെ സ്റ്റേഷന്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) നല്‍കുന്ന സാക്ഷ്യപത്രമാണ് റെയില്‍വെ സ്റ്റേഷന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഇനി വടകര റെയില്‍വെ സ്‌റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ആഹാരത്തിന്റെ സുരക്ഷിതത്വത്തില്‍ ഭയമില്ലാതെ ധൈര്യപൂര്‍വം ഭക്ഷണം കഴിക്കാം.

റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഭക്ഷണവില്‍പ്പനക്കാരുടെ ഓഡിറ്റ്, ശുചിത്വമാനദണ്ഡങ്ങള്‍, ഭക്ഷണം കൈകാര്യംചെയ്യുന്നവരുടെ പരിശീലനം, വിഭവങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആളുകള്‍ക്കിടയില്‍ അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് വിലയിരുത്തുന്നത്. അംഗീകാരം ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസ്യതയുറപ്പിക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

വടകരയ്ക്ക് പുറമെ തലശ്ശേരി, കോഴിക്കോട്, കണ്ണൂര്‍, പരപ്പനങ്ങാടി, തിരൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, പാലക്കാട് ജങ്ഷന്‍, തൃശ്ശൂര്‍, കാലടി, ചാലക്കുടി, ആലുവ, കോട്ടയം, ചങ്ങനാശ്ശേരി, കരുനാഗപ്പള്ളി, ആലപ്പുഴ, ചെങ്ങന്നൂര്‍, തിരുവല്ല, കൊല്ലം, ശിവഗിരി, വര്‍ക്കല, തിരുവനന്തപുരം തുടങ്ങി കേരളത്തിലെ 21 സ്റ്റേഷനുകള്‍ സാക്ഷ്യപത്രം കരസ്ഥമാക്കി.

ന്യൂഡല്‍ഹി, ചെന്നൈ സെന്‍ട്രല്‍, വാരാണസി, കൊല്‍ക്കത്ത, അയോധ്യ കാന്റ്, ഹൈദരാബാദ്, വിശാഖപട്ടണം, മൈസൂരു സിറ്റി തുടങ്ങിയ സ്റ്റേഷനുകള്‍ക്കും സാക്ഷ്യപത്രം ലഭിച്ചിട്ടുണ്ട്. നോയിഡ, കാന്‍പുര്‍, കൊല്‍ക്കത്ത ഉള്‍പ്പെടെ ആറ് പ്രധാന മെട്രോ സ്റ്റേഷനുകളും ഇതിന് അര്‍ഹമായി. രാജ്യത്താകെ 150 റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് സാക്ഷ്യപത്രം ലഭിച്ചത്. മെട്രോകള്‍ ഉള്‍പ്പെടെ രാജ്യത്താകെ എണ്ണായിരത്തിലേറെ റെയില്‍വേ സ്റ്റേഷനുകളാണുള്ളത്.