മടപ്പള്ളി കോളേജ് അധ്യാപകനും പ്രശസ്ത സാഹിത്യ നിരൂപകനുമായ കെ.വി.സജയ്‌ക്കെതിരായ സംഘപരിവാര്‍ വധഭീഷണി; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ


വടകര: സാഹിത്യ നിരൂപകനും മടപ്പള്ളി കോളേജ് അധ്യാപകനുമായ കെ.വി സജയ്ക്ക്നേരെ ഉണ്ടായ സംഘപരിവാര്‍ ഭീഷണിയില്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. കഴിഞ്ഞ ദിവസം വൈകീട്ട് മണിയൂര്‍ ജനതാ ലൈബ്രറിയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങിന് ശേഷമാണ് ഭീഷണിയുണ്ടായത്. പ്രസംഗം കഴിഞ്ഞിറങ്ങിയ സജയിയെ കൈപിടിച്ച് തടഞ്ഞുവെച്ച ശേഷം ഇത്തരം പ്രസംഗങ്ങള്‍ നടത്തിയാല്‍ കത്തി കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ മുന്‍പ്രധാനമന്ത്രി നെഹ്റു എഴുത്തുകാരനും അസാമാന്യ വായനക്കാരനുമായിരുന്നുവെന്നും ഇന്നത്തെ പ്രധാനമന്ത്രി എത്ര പുസ്തകം വായിച്ചു വെന്നതറിയില്ലെന്നും പരാമര്‍ശിച്ചിരുന്നു. രാമായണം മുഴുവനായി മോദി വായിച്ചതായി അറിയില്ലെന്നും പ്രസംഗത്തിലുണ്ടായിരുന്നു. ഈ പ്രസംഗത്തിന് ശേഷമായിരുന്നു ഭീഷണി.

സംഘപരിവാറിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ എഴുതുകയും പറയുകയും ചെയ്യുന്നവരെ ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയത്തെ യുവജനങ്ങളെ അണി നിരത്തി പ്രതിരോധിക്കുമെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തിലാണ് ശക്തമായ പ്രതിഷേധം അറിയിച്ചത്.