കരിപ്പൂരില്‍ യാത്രക്കാരുടെ ബാഗേജില്‍ നിന്ന് മോഷണം; നാദാപുരം സ്വദേശിയുടെതുള്‍പ്പെടെ രണ്ടു പേരുടെ പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു


നാദാപുരം: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗിൽ നിന്ന് സ്വർണവും പണവും നഷ്ടപ്പെട്ടതായി പോലീസില്‍ പരാതി. നാദാപുരം സ്വദേശി അബൂബക്കര്‍ മലപ്പുറം മമ്പാാട് സ്വദേശി ഡോ. നസീഹ എന്നിവരാണ് പോലീസില്‍ പരാതി നല്‍കിയത്.

ഉംറ കഴിഞ്ഞെത്തിയ അബൂബക്കറിന്റെ ബാഗേജില്‍ നിന്ന് 5,000 സൗദി റിയാല്‍, 1000 ഖത്തര്‍ റിയാല്‍, ഐ.ഡി കാര്‍ഡ്, ലൈസന്‍സ് എന്നിവയാണ് നഷ്ടപ്പെട്ടത്. നസീഹയുടെ ബാഗേജില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണവും 10,000 രൂപയുമാണ് നഷ്ടപ്പെട്ടത്. പരാതികളില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ 29ന് കരിപ്പൂര്‍ വഴി ഉംറ തീര്‍ത്ഥാടനത്തിന് പോയ അബൂബക്കര്‍ വിമാനത്താവളത്തിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് വിലപ്പെട്ടതെല്ലാം നഷ്ടമായതറിഞ്ഞത്. ബാഗിന്റെ സിബ്ബ് അടര്‍ത്തി മാറ്റി രണ്ടരലക്ഷത്തോളം രൂപയും ഖത്തര്‍ ഐഡി കാര്‍ഡും ഡ്രൈവിംങ് ലൈസന്‍സുമടക്കം മോഷ്ടിക്കപ്പെട്ടുകയായിരുന്നു. നസീഹയ്ക്കും പഴ്‌സില്‍ സൂക്ഷിച്ച പതിനായിരം രൂപയും രണ്ടുപവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടുകയായിരുന്നു.

കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നേരത്തെയും സമാന പരാതികള്‍ ലഭിച്ചെന്ന് പൊലീസ് പറയുന്നു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മോഷണം സംബന്ധിച്ച തെളിവുകളൊന്നും കിട്ടിയില്ല.