പിൻ സീറ്റിൽ മൂക്കിൽ നിന്ന് രക്തം വാര്‍ന്ന നിലയിൽ മൃതദേഹം; വടകരയിൽ യുവാവിനെ ഓട്ടോയിൽ മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹത


വടകര: വടകരയിൽ വാടകയ്ക്ക് താമസിക്കുന്ന ഷാനിഫിനെ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹത. യാത്രക്കാരുടെ സീറ്റിൽ മൂക്കില്‍ നിന്ന് രകതം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഓട്ടോയിൽ നിന്ന് ഒഴിഞ്ഞ മദ്യ കുപ്പിയും കണ്ടെടുത്തിരുന്നു. വടകരയില്‍ ഇന്നലെയാണ് യുവാവിനെ സ്വന്തം ഓട്ടോയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വടകര പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. മൃതദേഹം കണ്ട സ്ഥലത്ത് ഫോറൻസിക് സംഘവും ഫിംഗർ പ്രിന്റ് വിദഗ്ധരും പരിശോധിച്ചു. അമിത ലഹരി ഉപയോഗമാകാം മരണത്തിന് കാരണമെന്ന നിഗമനത്തിൽ ആണ് പൊലീസ്.

ഷാനിഫിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ വടകര പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ ഷാനിഫിന്‍റെ ലൊക്കേഷന്‍ വടകര ജെടി റോഡിന് സമീപത്തെ പെട്രോൾ പമ്പ് ആണെന്ന് വ്യക്തമായി. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഓട്ടോറിക്ഷയില്‍ മൃതദേഹം കണ്ടെത്തിയത്.

പതിവായി ലഹരി ഉപയോഗിക്കുന്ന ശീലം ഷാനിഫിന് ഉണ്ടായിരുന്നതായി ഭാര്യ പോലീസിന് മൊഴി നൽകിയിരുന്നു. അമിതമായി ലഹരി ഉപയോഗിച്ചാൽ ഇയാൾക്ക് ബോധമില്ലാതാകുന്നത് പതിവാണെന്നും ഭാര്യയുടെ മൊഴിയിൽ ഉണ്ട്. മാസങ്ങൾക്കിടെ വടകരയിലൂം സമീപ പ്രദേശത്തും അമിത ലഹരി ഉപയോഗത്താൽ നാല് പേര്‍ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുകയാണ് പൊലീസ്.