തലശേരിയില്‍ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം; കണ്ടക്ടറെ മര്‍ദ്ദിച്ച സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്


വടകര: കണ്ണൂര്‍ തലശേരിയില്‍ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ കണ്ടക്ടറെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

കാല്‍നടയാത്രക്കാരനെ ഇടിച്ച സ്വകാര്യ ബസിലെ കണ്ടക്ടറെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിക്കുകയായിരുന്നു.

ശനിയാഴ്ച്ച വൈകുന്നേരം ആറരയോടെ തലശ്ശേരി പുന്നേല്‍ പെട്ടിപ്പാലത്താണ് സംഭവം. വടകര-തലശ്ശേരി റൂട്ടിലോടുന്ന ‘ശ്രീഭഗവതി’ എന്ന ബസ് കാല്‍നട യാത്രക്കാരനായിരുന്ന പെട്ടിപ്പാലം സ്വദേശി മുനീറിനെ ഇടിക്കുകയായിരുന്നു.

അപകടത്തിന് ശേഷം നാട്ടുകാര്‍ ഇടപെട്ടതോടെ ഡ്രൈവര്‍ ഇറങ്ങിയോടുകായിരുന്നു. റെയില്‍പാളം മുറിച്ചുകടക്കാന്‍ശ്രമിക്കുന്നതിനിടെ കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ ട്രെയിന്‍ ജിജിത്തിനെ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.