വടകര, കൊയിലാണ്ടി താലൂക്കുകളിലെ ഭൂമി തരം മാറ്റല്‍; അദാലത്തിലൂടെ വടകര റവന്യൂ ഡിവിഷൻ ഓഫീസ് പരിധിയിൽ തീർപ്പാക്കിയത് 1207 അപേക്ഷകൾ


വടകര: വടകര റവന്യൂ ഡിവിഷൻ ഓഫീസ് പരിധിയിൽ തീർപ്പാക്കിയത് 1207  അപേക്ഷകള്‍. വ്യാഴാഴ്ച വടകര ടൗൺഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ വടകര, കൊയിലാണ്ടി താലൂക്കുകളിലെ ഭൂമി തരം മാറ്റം ഉത്തരവാണ് ജില്ലാ കലക്ടർ കൈമാറിയത്. ജില്ലയിൽ ഭൂമി തരംമാറ്റൽ അപേക്ഷ നൽകിയവരിൽ 2461 പേരുടെ അപേക്ഷകൾ അദാലത്തിലൂടെ തീർപ്പാക്കി ഉത്തരവ് കൈമാറി. കോഴിക്കോട് റവന്യു ഡിവിഷൻ ഓഫീസ് പരിധിയിലെ 1254 അപേക്ഷകളാണ് ആകെ തീര്‍പ്പാക്കിയത്.

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ ഭൂമി തരം മാറ്റുന്നതിന് അർഹതയുള്ള 25 സെൻ്റ് വരെ വിസ്തൃതിയുള്ള ഭൂമിയുടെ അപേക്ഷകളാണ് അദാലത്തുകളിൽ പരിഗണിച്ചത്. ഡിസംബർ 31 വരെയുള്ള അപേക്ഷകൾ പരിഗണിച്ചു. നിലവിൽ ഉത്തരവ് ലഭിക്കാത്തവരുടെ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുമെന്നും നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

വടകര ടൗൺ ഹാളിൽ പ്രത്യേകം ഒരുക്കിയ 11 കൗണ്ടറുകളിലൂടെയാണ് ഉത്തരവ് വിതരണം ചെയ്തത്. ചടങ്ങില്‍ വെച്ച് മികച്ച സേവനം കാഴ്ചവെച്ച വില്ലേജ് ഓഫീസർമാർക്കും റവന്യൂ ഉദ്യോഗസ്ഥർക്കുമുള്ള അനുമോദന പത്രം ജില്ലാ കലക്ടർ കൈമാറി.

വടകര ആർ.ഡി.ഒ സി.ബിജു അധ്യക്ഷത വഹിച്ച പരിപാടിയില്‍ തഹസിൽദാർമാരായ സി.പി.മണി, കലാ ഭാസ്കർ, കെ.ഷിബു, വർഗീസ് കുര്യൻ, രേഖ എന്നിവർ സംബന്ധിച്ചു. ഡെപ്യൂട്ടി കലക്ടർ പി.എൻ. പുരുഷോത്തമൻ സ്വാഗതവും വടകര ആർ.ഡി.ഒ സീനിയർ സുപ്രണ്ട് അനീഷ് ശങ്കർ നന്ദിയും പറഞ്ഞു.