കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; മലദ്വാരത്തില്‍ കാപ്സ്യൂളുകളിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായി പയ്യോളി സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍


കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും പോലീസിന്റെ സ്വര്‍ണ വേട്ട. മലദ്വാരത്തില്‍ മൂന്നു കാപ്‌സ്യൂളുകളിലാക്കി ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചപയ്യോളി സ്വദേശിയുള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. പയ്യോളി സ്വദേശി നൗഷ് കെ.പി, കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി റൗഫ്, എന്നിവരാണ് പിടിയിലായത്.

ബുധനാഴ്ച രാവിലെ 8.05 ന് ബഹറിനിൽ നിന്ന് വന്ന മസ്ക്കറ്റ് ഫ്ലൈറ്റിലെ യാത്രക്കാരനായ പയ്യോളി സ്വദേശി നൗഷ് എന്നയാളെ സംശയം തോന്നി പോലീസ് വിമാനത്താവളത്തിന് പുറത്തുള്ള എയ്ഡ് പോസ്റ്റിലേക്ക് കൊണ്ട് വരികയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പക്ഷേ ഇയാൾ സ്വർണം കടത്തിയത് സമ്മതിച്ചില്ല. തുടർന്ന് എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ ക്യാപ്സ്യൂളുകളിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. മൂന്ന് ക്യാപ്സ്യൂളുകളിൽ 766 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

ബുധനാഴ്ച പുലർച്ചെ ബഹറിനിൽ നിന്ന് വന്ന ജി.എഫ്. 260ലെ യാത്രക്കാരനായിരുന്നു റൗഫ്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ റൗഫിനെ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് എയ്ഡ് പോസ്റ്റിലേക്ക് കൊണ്ട് വരികയായിരുന്നു. ചോദ്യം ചെയ്തപ്പോൾ, സ്വർണം കൊണ്ടു വന്ന കാര്യം പക്ഷേ റൗഫ് സമ്മതിച്ചില്ല. എന്നാൽ എക്സറേ പരിശോധനയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച ക്യാപ്സ്യൂളുകൾ തെളിഞ്ഞു.

മൂന്നു ക്യാപ്സ്യൂളുകളിലായി 766 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണമാണ് റൗഫ് കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിന് പുറത്തെത്തിച്ചാൽ സ്വർണക്കടത്ത് സംഘം ഇയാളെ ഫോണിൽ വിളിക്കുമെന്നായിരുന്നു കള്ളക്കടത്ത് സംഘം ഇയാൾക്ക് നൽകിയ നിർദേശം. വിളിക്കുന്ന ആളുകൾക്ക് സ്വർണം നൽകാനായിരുന്നു ഇയാളോട് പറഞ്ഞിരുന്നത്.