വിലങ്ങാട് ഉടുമ്പിറങ്ങിമലയിൽ തൊഴിലാളി മരിച്ച നിലയിൽ; നാലുപേർ കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം


നാദാപുരം: വിലങ്ങാട് ഉടുമ്പിറങ്ങിമലയിൽ തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് അട്ടപ്പാടി അഗളി പഞ്ചായത്തിലെ ശിവകുമാർ (52) ആണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തിൽ കൂടെയുണ്ടായിരുന്ന നാലുപേരെ വളയം പോലീസ് കസ്റ്റഡിയിലെടുത്തു.

കൈയാല പണിക്കായി 21-നാണ് ശിവകുമാറും സംഘവും ഉടുമ്പിറങ്ങിയിലെത്തുന്നത്. ക്വാറിക്ക് സമീപത്തെ ഷെഡ്ഡിലായിരുന്നു താമസം. ഞായറാഴ്ച രാത്രി എല്ലാവരും മദ്യപിച്ചിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. തമ്മിൽ വഴക്കിട്ടതായും മൽപ്പിടിത്തത്തിനിടെ ശിവകുമാർ മറിഞ്ഞുവീണതായും കസ്റ്റഡിയിലുള്ളവർ പോലീസിനോട് പറഞ്ഞു. മുഖത്തും ചെവിക്കും നല്ലമുറിവുണ്ട്. ചോരവാർന്ന നിലയിലാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടത്. ക്വാറിയിലെ കരിങ്കല്ലുകൊണ്ട് ഇടിച്ചതാണോ, കരിങ്കല്ലിൽ വീണതാണോ തുടങ്ങിയ കാര്യങ്ങൾ പോലീസ് സംശയിക്കുന്നു.

നാദാപുരം ഡിവൈ.എസ്.പി. ടി.പി. ജേക്കബ്, ഇൻസ്പെക്ടർ ജീവൻ ജോർജ്, എസ്.ഐ. വി. അനീഷ് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം സംഭവസ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും കൊലപാതകമാണെന്ന സംശയമുണ്ടെന്നും പോലീസ് അറിയിച്ചു.