നാലര വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കോഴിക്കോട് സ്വദേശിനി 28 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍


എറണാകുളം: നാലര വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 28 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. കോഴിക്കോട് സ്വദേശി ഹസീനയെയാണ് കളമശ്ശേരിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത് . 1993ല്‍ വളര്‍ത്താനായി ഏറ്റെടുത്ത നാലര വയസ്സുകാരിയെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലാണ് ഹസീന അറസ്റ്റിലായത്.

കേസിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്

കേസിലെ രണ്ടാം പ്രതിയാണ് ഹസീന. 1993 ല്‍ കോഴിക്കോട് ഓയിറ്റി റോഡിലെ സെലക്ട് ലോഡ്ജില്‍വെച്ച് പീഡനത്തിനും ക്രൂരമര്‍ദ്ദനത്തിനും ഇരയായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. തുടര്‍ന്ന് ഹസീനയേയും കാമുകനേയും കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.

ബീന എന്ന പേരില്‍ മൂന്നാറില്‍ ഹസീന താമസിക്കുന്നുണ്ടെന്ന് പൊലീസിന് അടുത്തിടെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി കളമശ്ശേരിയില്‍ എത്തിയ ഹസീനയെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.