തൂണേരി ഷിബിൻ വധക്കേസ്; പ്രതികളുടെ ശിക്ഷാവിധി ഇന്ന്; തൂണേരിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി


നാദാപുരം: തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. ഇതെ തുടര്‍ന്ന് തൂണേരി, വെള്ളൂര്‍ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കി. കേസിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ ഏഴ് പ്രതികളില്‍ ആറുപേര്‍ ഇന്നലെ വിദേശത്ത് നിന്നും എത്തി പോലീസിന് കീഴടങ്ങിയിരുന്നു. നാല് പ്രതികള്‍ ദോഹയില്‍ നിന്നും രണ്ട് പ്രതികള്‍ ദുബായില്‍ നിന്നുമാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. എന്നാൽ കേസിലെ ഒന്നാം പ്രതി തെയ്യാംപടി ഇസ്മായില്‍ ഇതുവരെ കീഴടങ്ങിയിട്ടില്ല.

കോടതി വിധി വന്നപ്പോൾ വിദേശത്തായിരുന്നതിനാൽ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പ്രതികള്‍ക്കായി നാദാപുരം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും പ്രതികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. നെടുമ്പാശ്ശേരിയിൽ വെച്ച് അറസ്റ്റ് ചെയ്ത പ്രതികളെ രാത്രി തന്നെ എരഞ്ഞിപ്പാലം പ്രത്യേക കോടതി ജഡ്ജി കെ. സുരേഷ് കുമാറിന് മുന്നിൽ ഹാജരാക്കി. ഇന്ന് പ്രതികളെ ഹൈക്കോടതിയിൽ ഹാജരാക്കും.

പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാരും ഷിബിന്റെ പിതാവും സമര്‍പ്പിച്ച അപ്പീലിലാണ് 1 മുതല്‍ 6 വരെ പ്രതികളും 15,16 പ്രതികളും കുറ്റക്കാരാണെന്ന് ഹൈക്കോടതി വിധിച്ചത്. 2015 ജനുവരി 22നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. രാഷ്ട്രീവും വര്‍ഗീയവുമായ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തില്‍ ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Description: Thuneri Shibin murder case; Sentencing of accused today