ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ വില്യാപ്പള്ളി സ്വദേശിയായ വിമുക്തഭടന്റെ മൃതദേഹം ആലുവ പുഴയില്‍


വടകര: ട്രെയിന്‍ യാത്രക്കിടയില്‍ കാണാതായ വില്യാപ്പള്ളി ചേരിപ്പൊയില്‍ മുന്നൂറ്റാ പറമ്പത്ത് പത്മനാഭന്റെ മൃതദേഹം ആലുവ പുഴയില്‍ നിന്ന് കണ്ടെടുത്തു. അറുപത്തിരണ്ട് വയസായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച സുഹൃത്തിന്റെ മകന്റെ കല്ല്യാണത്തില്‍ പങ്കെടുത്ത് വ്യഴാഴ്ച രാത്രി മലബാര്‍ എക്‌സ്പ്രസില്‍ വടകരയിലേക്ക് തിരിക്കുന്നതിനിടയില്‍ കോട്ടയത്തിനും തൃശൂരിനും ഇടയില്‍വെച്ചാണ് കാണാതായത്.

ആലുവ ഉളിയന്നൂര്‍ ഭാഗത്ത് പുഴയിലൂടെ മൃതദേഹം ഒഴുകി പോകുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. മൃതദേഹം ആലുവ താലൂക്ക് ഗവ. ആശുപത്രിയില്‍വെച്ച് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

പുറത്തേക്ക് തെറിച്ച് വീണതാണെന്നാണ് അനുമാനം. ഇയാളുടെ ബാഗും പണമടങ്ങിയ പഴ്‌സും റെയില്‍വേയില്‍ നിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി. പട്ടാളത്തില്‍ നിന്ന് വിരമിച്ചശേഷം ചാലക്കുടി ഗവ. പ്രസില്‍ ജീവനക്കാരനായിരുന്നു.