അന്ത്യയാത്രയിലേക്ക് മകനും സ്വപ്‌ന യാത്രയിലേക്ക് ഉമ്മയും പരസ്പരം കാണാതെ ഒരു യാത്ര പറയല്‍; നൊമ്പരക്കാഴ്ചയായി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച ഉള്ള്യേരി സ്വദേശി നജീബിന്റെ കബറടക്കവും ഉമ്മയുടെ ഹജ്ജ് യാത്രയും


ഉള്ള്യേരി: തന്റെ ആഗ്രഹം പോലെ ഉമ്മ ഹജ്ജിന് പോകുന്നത് കാണാനുള്ള ഭാഗ്യം നജീബിനുണ്ടായില്ല. വാഹനാപകടത്തില്‍ മരിച്ച മകന്റെ മൃതദേഹം അവസാനമായി ഒരു നോക്കു കാണാനായില്ലയെന്ന വിഷമം നെഞ്ചില്‍പേറി കരള്‍പിളരും വേദനയോടെ ഫാത്തിമ ഹജ്ജിന് യാത്ര തിരിച്ചു. മുണ്ടോത്ത് ജുമാമസ്ജിദ് പരിസരത്ത് മഹല്ല് ഖതീബിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനയോടെയും കണ്ണീരോടെയുമാണ് ഫാത്തിമ ഉള്‍പ്പെടെയുള്ളവരെ നാട്ടുകാര്‍ യാത്രയാക്കിയത്.

റിയാദില്‍ വാഹനാപകടത്തില്‍ മരിച്ച മകന്റെ മൃതദേഹം നാട്ടിലെത്താന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് തിങ്കളാഴ്ച രാവിലെ ഫാത്തിമ നെടുമ്പാശ്ശേരിക്ക് യാത്രയായത്. ഹജ്ജ് യാത്രാതീയതി മാറ്റിക്കിട്ടാന്‍ ബന്ധുക്കള്‍ ശ്രമംനടത്തിയെങ്കിലും ഫലംകണ്ടില്ല. നജീബിന്റെ മൃതദേഹം ഉമ്മ യാത്ര തിരിക്കുംമുമ്പ് നാട്ടിലെത്തിക്കാനുള്ള ശ്രമവും വിജയിച്ചില്ല.

നജീബിന്റെ ഏറക്കാലത്തെ ആഗ്രഹമായിരുന്നു ഉമ്മയെ ഹജ്ജിന് കൊണ്ടുപോകണമെന്നത്. ഇത്തവണ അതിനുള്ള അവസരം ലഭിച്ചപ്പോള്‍ യാത്രക്കുള്ള എല്ലാ കാര്യങ്ങളും ശരിയാക്കിയതും നജീബായിരുന്നു. മരിക്കുന്നതിന്റെ തലേദിവസം വിളിച്ചപ്പോളും നജീബിന് ചോദിക്കാനുണ്ടായിരുന്ന ഹജ്ജ് യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളെക്കുറിച്ചായിരുന്നു. മക്കയില്‍ എത്തിയാല്‍ ഉമ്മയെ കാണാന്‍ പോകണമെന്നും നജീബ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍, മകനും ഉമ്മക്കും പരസ്പരം കാണാന്‍ വിധിയുണ്ടായില്ല.

സൗദിയില്‍ ഡ്രൈവറായ നജീബ് റിയാദ് വിമാനത്താവളത്തില്‍നിന്ന് ഈജിപ്ഷ്യന്‍ പൗരന്മാരുമായി അല്‍ അഹ്സയിലേക്കുള്ള യാത്രക്കിടെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച അപകടത്തില്‍പെട്ടത്. നജീബിന് പുറമെ യാത്രക്കാരായ രണ്ട് ഈജിപ്ഷ്യന്‍ ഡോക്ടര്‍മാരും മരിച്ചു.

തിങ്കളാഴ്ച രാത്രിയാണ് നജീബിന്റെ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി 11 ഓടെയാണ് ഉള്ള്യേരി ആനവാതിലിലെ വീട്ടിലെത്തിച്ചു. നജീബിന്റെ ഏക മകന്‍ മൂന്നു വയസ്സുകാരന്‍ മുഹമ്മദ് ഹാദി ഉപ്പക്ക് യാത്രാമൊഴി നല്‍കിയത് നൊമ്പരക്കാഴ്ചയായി.

ആനവാതില്‍ ജുമാമസ്ജിദ് പരിസരത്ത് പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം കാണാന്‍ രാത്രി വൈകിയും നൂറുകണക്കിന് പേര്‍ എത്തി. രാത്രി 12 ഓടെ മയ്യിത്ത് മുണ്ടോത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.