കാഫിർ പോസ്റ്റ് വിവാദം; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി യുഡിഎഫ്, നാളെ വടകര എസ്.പി ഓഫീസിലേക്ക് മാർച്ച്


വടകര: കാഫിർ പോസ്റ്റ് വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യു.ഡി.എഫ്. വ്യാജ കാഫിർ പ്രചാരണം നടത്തിയ പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരെ നാളെ വടകര എസ്.പി ഓഫീസിലേക്ക് യുഡിഎഫ് – ആർ.എം.പി സംയുക്ത പ്രതിഷേധ മാർച്ച്‌ സംഘടിപ്പിക്കും. കെ.മുരളീധരനാണ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്.

വടകര തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ സി.പി.എം ആയുധമാക്കിയ കാഫിർ സ്ക്രീന്‍ ഷോട്ട് ആദ്യം പോസ്റ്റ് ചെയ്തതിൽ ഒരാൾ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണെന്ന പൊലീസ് റിപ്പോർട്ട് വന്നതോടെയാണ് യുഡിഎഫ് പ്രതിഷേധം ശക്തമാക്കിയത്.

കാഫിർ സ്ക്രീന്‍ഷോട്ട് ആദ്യം പോസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ നേതാവ് റിബേഷിനെ അറസ്റ്റ് ചെയ്യണമെന്നാ വശ്യപ്പെട്ട് യുഡിഎഫ് വില്ല്യാപ്പള്ളിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. റിബേഷ് ഉള്‍പ്പെടെ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സി.പി.എം നേതാക്കള്‍ ക്കെതിരെ കേസെടുക്കും വരെ പ്രതിഷേധം തുടരാനാണ് യുഡിഎഫ് തീരുമാനം.

‘സി.പി.എം ധ്രൂവീകരണ അജണ്ടകളെ ചെറുക്കുക’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റിയും നാളെ വടകരയില്‍ പൊതു സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. അതിനിടെ കാഫിർ വിഷയത്തില്‍ മാധ്യമങ്ങളും യുഡിഎഫും നുണ പ്രചാരണം നടത്തുവെന്നാരോപിച്ച്‌ ഡിവൈഎഫ്‌ഐ ഇന്ന് വടകരയില്‍ ബഹുജന പൊതുയോഗം സംഘടിപ്പിചിരുന്നു. സ്ക്രീൻ ഷോട്ട് സൃഷ്ടിച്ചത് റിബേഷല്ലെന്നും അതിനാൽ റിബേഷിന് പൂർണ്ണ പിന്തുണ നൽകുമെന്നും പൊതുയോഗത്തിൽ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി.സി.ഷൈജു പറഞ്ഞു.