വടകരയിൽ മെഡിക്കൽ വിദ്യാർത്ഥികൾ ലോറിയിടിച്ച് മരിച്ച സംഭവം; ഒരു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി


വടകര: അയനക്കാട് വെച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ലോറിയിടിച്ച്‌ മരിച്ച സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച്‌ വടകര കോടതി. വടകര മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലിന്റേതാണ് വിധി.

ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമായിരുന്ന പേരാമ്പ്ര മേഞ്ഞാണ്യം അത്തോത്ത് വിഷ്ണുജിത്ത് (21), വടകര ചോമ്ബാല തൗഫീഖ് മന്‍സിലില്‍ മുഹമ്മദ് ഫായിസ് (20) എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്.

2019 ജൂലൈ 30നായിരുന്നു ദാരുണ സംഭവമുണ്ടായത്. ചോമ്പാലയിലേക്ക് പോവുകയായിരുന്ന വിഷ്ണുജിത്തും ഫായിസും സഞ്ചരിച്ച കാറില്‍ ദേശീയ പാതയില്‍ അയനിക്കാട് കുറ്റിയില്‍പ്പീടികക്ക് സമീപത്ത് വച്ച്‌ എതിരേ വന്ന ലോറി ഇടിക്കുകയായിരുന്നു.

രണ്ട് കുടുംബത്തിനുമായി 46,77,000 രൂപ വീതവും ഇതിന്റെ എട്ട് ശതമാനം പലിശയും കോടതി ചെലവും സഹിതം ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

Summary: In Vadakara, medical students died after being hit by a lorry; The court awarded a compensation of Rs one crore