ഞായറാഴ്ചയും പനിയെ തുടര്‍ന്ന് ചികിത്സ തേടി; വീട്ടില്‍ വിശ്രമിക്കവെ രാത്രി പനി കൂടിയതോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു: ഋതുനന്ദയെ മരണത്തിലേക്ക് നയിച്ചത് ന്യൂമോണിയയെന്ന് സംശയം


കൊയിലാണ്ടി: ആനവാതില്‍ സ്വദേശിനിയായ ഋതുനന്ദയെ മരണത്തിലേക്ക് നയിച്ചത് ന്യൂമോണിയയെന്ന് സംശയം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുട്ടിയ്ക്ക് പനി അനുഭവപ്പെട്ടിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച വീണ്ടും താലൂക്ക് ആശുപത്രിയിലെത്തി. ഡോക്ടര്‍ മരുന്ന് നല്‍കി തിരിച്ചയച്ച ഋതുനന്ദയ്ക്ക് രാത്രിയോടെ പനി കൂടി.

തുടര്‍ന്ന് ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടി മരിച്ചത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ആനവാതിലിലെത്തിച്ചു. വൈകുന്നേരത്തോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.

ചൂരക്കാട്ട് മീത്തല്‍ ഷൈജുവിന്റെയും രേഷ്മയുടെയും മകളാണ് ഋതുനന്ദ. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഋതുപര്‍ണ ഇരട്ട സഹോദരിയാണ്.