റോഡിന് കുറുകെ കാട്ടുപന്നിചാടി; താമരശേരിയില്‍ ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്


താമരശ്ശേരി: കട്ടിപ്പാറ വെട്ടി ഒഴിഞ്ഞതോട്ടം അങ്ങാടിക്ക് സമീപം റോഡിന് കുറുകെ കാട്ടുപന്നിചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ കട്ടിപ്പാറ ചെമ്പ്രകുണ്ട ബംഗ്ലാവ് കുന്ന് അബ്ദുള്‍ സലീം, കട്ടിപ്പാറ ഹൈസ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മുഫസില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പൂനൂരില്‍ ബേക്കറി ജീവനക്കാരാണ് ഇരുവരും. ജോലി കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. അബ്ദുള്‍ സലീമിന്റെ കൈകാലുകള്‍ക്കും മുഫസിറിന്റെ കാല്‍മുട്ടിനും നെറ്റിക്കുമാണ് പരിക്കേറ്റത്. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കട്ടിപ്പാറ പഞ്ചായത്തിലെ വെട്ടിഒഴിഞ്ഞതോട്ടം, ചെമ്പ്രകുണ്ട ഭാഗങ്ങളില്‍ കാട്ടുപന്നിശല്യം രൂക്ഷമാണ്. കഴിഞ്ഞ ഒക്ടോബര്‍ ആറിന് ചെമ്പ്രകുണ്ടയില്‍ കാട്ടുപന്നി കാരണമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലുകന്നത്ത് റഷീദ് മരണപ്പെട്ടിരുന്നു.