ഭര്‍ത്താവിന്റെ സഹായത്തോടെ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വേളം സ്വദേശി അറസ്റ്റില്‍; മരിക്കണമെന്ന ഉദ്ദേശത്തോടെ ഇറങ്ങിത്തിരിച്ചതാണെന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരായ യുവതി


പേരാമ്പ്ര: ഇരുപത്തിയേഴുകാരിയെ ഭര്‍ത്താവിന്റെ സഹായത്തോടെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വേളം പെരുവയല്‍ സ്വദേശി അറസ്റ്റില്‍. മടക്കുമൂലയില്‍ അബ്ദുള്‍ ലത്തീഫിനെയാണ് (35) പേരാമ്പ്ര സി.ഐ എം.സജീവ് കുമാര്‍ അറസ്റ്റുചെയ്തത്.

പുതിയപ്പുറം സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2018ല്‍ തൊട്ടില്‍പ്പാലത്തിന് അടുത്തുള്ള ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച് രണ്ടുതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തൊട്ടില്‍പ്പാലത്തേക്ക് പോയപ്പോള്‍ ഭര്‍ത്താവാണ് പ്രതിയുടെ അടുത്തേക്ക് എത്തിച്ചതെന്നാണ് മൊഴിയെന്ന് സി.ഐ സജീവ് കുമാര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

കേസില്‍ കൂട്ടുപ്രതിയായ ഭര്‍ത്താവിനെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് പതിനാലിന് ആശുപത്രിയില്‍ ഉമ്മയ്‌ക്കൊപ്പം ഡോക്ടറെ കാണാനായിപ്പോയ യുവതിയെ കാണാതായിരുന്നു. ഭര്‍ത്താവിന്റെ കൊടിയ പീഡനം കാരണം ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് കൊയിലാണ്ടി ഭാഗത്തേക്ക് പോയതായിരുന്നുവെന്നാണ് ആഗസ്റ്റ് 15ന് പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ ഹാജരായ യുവതി പറഞ്ഞത്. മക്കളെ ഓര്‍ത്ത് മനംമാറ്റം വന്നതിനെ തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നുവെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്. അറസ്റ്റിലായ ലത്തീഫിനെ റിമാന്‍ഡ് ചെയ്തു.