കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്നു വേട്ട: ഒരുകോടിയുടെ ലഹരിവസ്തുക്കളുമായി യുവാക്കള്‍ പിടിയില്‍


കോഴിക്കോട്: ഒരുകോടി രൂപയുടെ ലഹരിവസ്തുക്കളുമായി യുവാക്കള്‍ അറസ്റ്റില്‍. മാങ്കാവ് ഒടുമ്പ്രയില്‍ വെച്ചാണ് വെള്ളിയാഴ്ച 310 ഗ്രാം എം.ഡി.എം.എ യും 1.800 കി.ഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്. പൊക്കുന്ന് കിണാശ്ശേരി കെ.കെ. ഹൗസില്‍ അബ്ദുള്‍ നാസര്‍ (24), ചെറുവണ്ണൂര്‍ ശാരദാമന്ദിരം ചോളമ്പാട്ട് പറമ്പ് വീട്ടില്‍ ഫര്‍ഹാന്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

ഫറോക്ക് എക്‌സൈസും എക്‌സൈസ് വിജിലന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ വാഹനപരിശോധനയിലാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. പ്രതിയായ ഫര്‍ഹാന്‍ ബെംഗളൂരുവില്‍ വെച്ച് പരിചയപ്പെട്ട നൈജീരിയക്കാരന്റെ സഹായത്തോടെയാണ് ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം ലഹരിവസ്തുക്കളെത്തിച്ചത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സതീശന്‍, എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എ. പ്രജിത്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍ദത്ത്കുമാര്‍, സി. പ്രവീണ്‍ ഐസക്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം. റെജി, എന്‍. ശ്രീശാന്ത്, പി. വിപിന്‍, എന്‍. സുജിത്ത്, എ. സവീഷ്, എക്‌സൈസ് ഡ്രൈവര്‍ പി. സന്തോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.