സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മുന്നാമത്തെ വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങി


കോഴിക്കോട്: വയനാട്ടില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച്‌ ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയും മരണത്തിന് കീഴടങ്ങി. കാരക്കണ്ടി ജലീല്‍ – സുല്‍ഫിത്ത് ദമ്ബതികളുടെ മകന്‍ ഫെബിന്‍ ഫിറോസ് (13) ആണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച്‌ മരിച്ചത്.

സ്ഫോടനത്തില്‍ പരിക്കേറ്റ മുരളി (16), അജ്മല്‍ (14) എന്നിവര്‍ കഴിഞ്ഞ 26ന് മരണത്തിന് കീഴടങ്ങിയിരുന്നു. കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടില്‍ കഴിഞ്ഞ 22നായിരുന്നു സംഭവം. ഉച്ചക്ക് ഷെഡ്ഡിനുള്ളില്‍നിന്നും സ്‌ഫോടന ശബ്ദം കേട്ട് പ്രദേശവാസികള്‍ പുറത്തിറങ്ങിയപ്പോള്‍ പൊള്ളലേറ്റ കുട്ടികള്‍ പുറത്തേക്ക് ഓടി വരുന്നതാണ് കണ്ടത്.

ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പൊലീസ് അന്വേഷണം നടത്തി വരികയാണ്.