സി.പി.എം സംസ്ഥാന സമ്മേളനം എറണാകുളത്ത്; ജില്ലാ സമ്മേളനങ്ങള്‍ ജനുവരിയില്‍


കോഴിക്കോട്: സി.പി.എം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളം ജില്ലയില്‍ നടക്കും. സംസ്ഥാന സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് അടുത്ത മാസം പതിനഞ്ചിന് തുടക്കമാകും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സ്ഥലം സംബന്ധിച്ച തീരുമാനമുണ്ടായത്.

അടുത്ത മാസം പകുതിയോടെയാകും ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കുക. ജില്ലാ സമ്മേളനങ്ങള്‍ ജനുവരിയോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. കൊവിഡ് സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം. തിയതികള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ വച്ചാണ് നടക്കുക. ഏപ്രില്‍ രണ്ടാമത്തെ ആഴ്ചയാകും പാര്‍ട്ടി കോണ്‍ഗ്രസ്. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ തുടക്കത്തില്‍ തന്നെ കേരള ഘടനം ഈ ആവശ്യം മുന്നോട്ടുവച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് അനൗദ്യോഗിക ധാരണയാകുകയും ചെയ്തിരുന്നു.

12 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേരളത്തിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് എത്തുന്നത്. സമ്മേളനത്തിനു മുന്‍പായി കീഴ്ഘടകങ്ങളുടെ സമ്മേളനങ്ങളുടെ സമയക്രമം ഉള്‍പ്പെടെ കേന്ദ്രകമ്മിറ്റി അറിയിക്കും. കൊവിഡ് സാഹചര്യത്തില്‍ അംഗങ്ങളുടെ എണ്ണം ചുരുക്കിയാകും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.