വടകര മുടപ്പിലാവില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു


വടകര: വടകര മുടപ്പിലാവില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മുടപ്പിലാവില്‍ സ്വദേശിയായ ജിജിന്‍(28) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ചിറയില്‍ കുളിക്കാനെത്തിയതായിരുന്നു ജിതിന്‍. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി എട്ട് മണിയോടെയാണ് ജിജിന്റെ മൃതദേഹം കണ്ടെത്തിയത്.

നിര്‍മ്മാണ തൊഴിലാളിയായ ജിജിന്‍ വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം ചിറയില്‍ കുളിക്കാന്‍ വന്നതായിരുന്നു. കരയില്‍ നിന്ന് വെള്ളത്തിലേക്ക് ചാടിയ ജിജിന്‍ പിന്നീട് പൊങ്ങിയില്ല. തുടര്‍ന്ന് നാട്ടുകാരും ചിറയില്‍ കുളിക്കാനും നീന്താനും എത്തിയവരും തിരച്ചില്‍ നടത്തി. പിന്നീട് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് ജിജിന്റെ മൃതദേഹം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ചിറയില്‍ നിന്ന് കണ്ടെത്തുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്ത് ജോലി ചെയ്ത ശേഷമാണ് എതാനും മാസം മുമ്പാണ് ജിജിന്‍ നാട്ടിലെത്തിയത്.

കഴിഞ്ഞ വര്‍ഷം ചിറയില്‍ നവീകരണ പ്രവൃത്തി തുടങ്ങിയിരുന്നു. ഒരു കോടി രൂപ ചിലവഴിച്ചാണ് നവീകരണം നടത്തിയത്. ഇതിന് ശേഷം ചിറയുടെ ആഴം വര്‍ധിച്ചിരുന്നു. കുളിക്കാനും നീന്താനുമായി എത്തുന്നവരോട് അപകടകരമായ നിലയില്‍ ആഴമുള്ള ചിറയില്‍ സുരക്ഷിതത്വമില്ലാതെ ഇറങ്ങരുതെന്ന് പരിസരവാസികള്‍ പറയാറുണ്ട്.

അടുത്തയിടെ രണ്ട് പേര്‍ ചിറയില്‍ മുങ്ങിപ്പോയിരുന്നു. പരിസരവാസികള്‍ കൃത്യസമയത്ത് എത്തിയതിനാലാണ് ഇവരെ രക്ഷിക്കാനായത്. അതിന് ശേഷം ചിറയില്‍ ഇറങ്ങുന്നത് താല്‍ക്കാലികമായി വിലക്കാന്‍ പഞ്ചായത്ത് ആലോചിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ചിറയില്‍ വീണ്ടും അപകടമുണ്ടായത്. ജിജിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.