ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയ താരം ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍


കൊച്ചി: ബലാത്സംഗത്തിന് കേസെടുത്തതോടെ സോഷ്യല്‍ മീഡിയ താരം ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലെന്ന് സൂചന. ഇയാളെ കണ്ടെത്താനായി എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ശ്രാകാന്തിനെതിരെ ബലാത്സം​ഗ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിവാഹ വാഗ്‌ദാനം നൽകി കൊച്ചിയിലെയും, ആലുവയിലെയും ഫ്ലാറ്റിലും, ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ് ഐ ആർ റിപ്പോർട്ട്. കേസെടുത്തതിന് പിന്നാലെ ഒളിവിലായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ തെരച്ചിൽ ആരംഭിച്ചതായി സെൻ്റർ പൊലീസ് അറിയിച്ചു. അധികം വൈകാതെ തന്നെ ശ്രീകാന്ത് വലയിലാകുമെന്നാണ് പൊലീസ് പറയുന്നത്.

യൂട്യൂബ് വ്ളോ​ഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയും ശ്രീകാന്ത് പ്രശസ്തനായത്. ഇദ്ദേഹത്തിന് ഫെയിസ് ബുക്കിൽ മാത്രം 3 ലക്ഷം ഫോളോവേഴ്‌സാണുള്ളത്. ഇതിന് പിന്നാലെയാണ് വെട്ടിയാറിനെതിരെ ലൈം​ഗിക ആരോപണം ആദ്യം ഉയർന്നത്. വിമൻ എ​ഗെനസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാൽ ഇന്നലെ വീണ്ടും അതേ പേജിലൂടെ മറ്റൊരു യുവതി കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി രംഗത്ത് വരികയായിരുന്നു.

ശ്രീകാന്ത് വെട്ടിയാർ പ്രണയം നടിച്ച് പല ആവശ്യങ്ങൾക്കായി ഉപയോ​ഗിച്ചവരിൽ ഒരാൾ എന്നു പറഞ്ഞാണ് നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ പ്രാരാബ്ധങ്ങൾ പറഞ്ഞും അമ്മയ്ക്ക് ‘ഭ്രാന്ത് ‘(അയാൾ ഉപയോഗിച്ച വാക്ക് ) ആണെന്നു പറഞ്ഞുമൊക്കെയാണ് ശ്രീകാന്ത് വെട്ടിയാർ സിമ്പതി നേടാൻ തുടങ്ങിയതെന്ന് കുറിപ്പിൽ പറയുന്നു. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക വൈകാരിക ഉപദ്രവങ്ങൾ നേരിട്ടെന്നും ആരോപിക്കുന്നു.