പൊള്ളാച്ചിയില്‍ പതിനേഴുകാരനെ വിവാഹം കഴിച്ച 19വയസുകാരി അറസ്റ്റില്‍


പൊള്ളാച്ചി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിച്ച പത്തൊന്‍പതുകാരി അറസ്റ്റില്‍. പൊള്ളാച്ചിയിലാണ് സംഭവം. പെണ്‍കുട്ടിക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പേരില്‍ പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. യുവതി ഒരു പെട്രോള്‍ പമ്പ് ജീവനക്കാരിയാണ്.

യുവതിയും അയല്‍വക്കത്ത് താമസിക്കുന്ന 17 വയസുകാരനും സുഹൃത്തുക്കളായിരുന്നു. ആഗസ്റ്റ് 26ന് ഇരുവരും പഴനിയില്‍ എത്തി വിവാഹിതരായി. തുടര്‍ന്ന് കൊയമ്പത്തൂരിലേക്കുള്ള യാത്ര മധ്യേ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിന് പിന്നാലെ ആണ്‍കുട്ടിക്ക് വയറുവേദനയുണ്ടായി. പൊള്ളാച്ചിയില്‍ ഒരു ആശുപത്രിയില്‍ പതിനേഴുകാരനെ പ്രവേശിച്ചപ്പോഴാണ് വിവാഹവും, ലൈംഗിക പീഡനവും പുറത്തറിഞ്ഞത്.

പതിനേഴുവയസുകാരനെ തട്ടിക്കൊണ്ടുപോയതടക്കം വകുപ്പുകളില്‍ കേസ് എടുത്തതായി പൊള്ളാച്ചി ടൌണ്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഇരുവരുടെയും മാതാപിതാക്കള്‍ അകന്ന് താമസിക്കുകയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം.

അതേ സമയം പൊലീസ് ചുമത്തിയ വകുപ്പുകളില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. പോക്സോ 5(1),6 വകുപ്പുകള്‍ സ്ത്രീകള്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ ചുമത്താറില്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്. ഐപിസി 366 വകുപ്പും നിലനില്‍ക്കുമോ എന്ന സംശയവും മുതിര്‍ന്ന അഭിഭാഷകന്‍ സി ജ്ഞാനഭാരതി പ്രകടിപ്പിച്ചതായി ഐഎഎന്‍എസ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.