പിഞ്ചുകുഞ്ഞിനെ മര്‍ദ്ദിച്ചു; രണ്ടാനച്ഛനും അമ്മയും അറസ്റ്റില്‍


കണ്ണൂര്‍: കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ ക്രൂരമായി തല്ലച്ചതച്ച സംഭവത്തില്‍ രണ്ടാനച്ഛനും അമ്മയും അറസ്റ്റില്‍. കൊകാട്ടിയൂര്‍ പാലുകാച്ചിയിലെ പുത്തന്‍ വീട്ടില്‍ രതീഷ് (39), ചെങ്ങോം വിട്ടയത്ത് രമ്യ (24) എന്നിവരെയാണ് കേളകം പൊലീസ് കസ്റ്റഡിയിലെടുത്തത്.

രതീഷിനും രമ്യക്കും എതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് പൊലീസ് കേസെടുത്തത്. മര്‍ദിക്കുന്നത് തടയാതിരുന്നതിനാണ് അമ്മയ്‌ക്കെതിരേ കേസ്. കേസില്‍ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ ഇടപെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ടു.

ഇന്നലെ രാത്രിയാണ് സംഭവം. രമ്യയുടെ ഒരു വയസ്സുള്ള മകള്‍ അഞ്ജനയാണ് രതീഷിന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കളാണ് പേരാവൂര്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്. പ്രാഥമിക പരിശോധനയില്‍ മര്‍ദനമേറ്റ പരിക്കുകളാണെന്ന് മനസിലായ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിശദ പരിശോധനക്ക് കുഞ്ഞിനെ പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍ അറിയിച്ചു.

മൂന്നാഴ്ച മുന്‍പാണ് രതീഷും രമ്യയും ചെങ്ങോത്ത് വാടക വീടെടുത്ത് താമസം തുടങ്ങിയത്. ഇരുവരും വിവാഹിതരല്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്