പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്തു കൊലപ്പെടുത്തി


പാലക്കക്കാട്: ജില്ലയില്‍ ആറ് വയസുകാരനെ കഴുത്തറുത്തു കൊന്ന അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അമ്മ ഷാഹിദ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാലക്കാടിനടുത്ത് പൂളക്കാട് ആണ് സംഭവം നടന്നത്. അമ്മയെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിയെ കുളിമുറിയില്‍വെച്ച് കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഷാഹിദ പോലീസിന് നല്‍കിയ വിവരം. തന്റെ മൂന്നാമത്തെ മകന്‍ ആമിലിനെയാണ് യുവതി കൊലപ്പെടുത്തിയത്. മൂന്നുമാസം ഗര്‍ഭിണിയാണ് ഷാഹിദ.

കുട്ടിയെ കൊലപ്പെടുത്തിയതായി അമ്മ ഷാഹിദ എമര്‍ജന്‍സി നമ്പറായ 112ല്‍ വിളിച്ചു പറയുകയായിരുന്നു. പൊലീസ് വീട്ടിലെത്തുമ്പോള്‍ ഇവര്‍ വീടിനു പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. കുളിമുറിയ്ക്കുള്ളിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയ ശേഷമാണ് വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് സുലൈമാന്‍ വിവരം അറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ദൈവവിളി ഉണ്ടായെന്നും മകനെ ബലികൊടുക്കുന്നു എന്നുമാണ് ഷാഹിദ പോലീസിനെ അറിയിച്ചതെന്നാണ് വിവരം.

എസ് പി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സംഭവം നടന്ന വീട്ടിലെത്തി. വിശദമായി ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൊലപാതക കാരണവും മറ്റ് കാര്യങ്ങളും വ്യക്തമാകുകയുള്ളു എന്ന് ജില്ലാ പൊലിസ് മേധാവി ആര്‍ വിശ്വനാഥ് പ്രതികരിച്ചു.

മൂന്നുമക്കളാണ് ഷാഹിദ-സുലൈമാന്‍ ദമ്പതികള്‍ക്കുള്ളത്. ഇതില്‍ മൂന്നാമത്തെ കുട്ടിയെയാണ് കൊലപ്പെടുത്തിയത്. ഷാഹിദയ്ക്ക് പുറത്തറിയുന്ന വിധത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവരെ കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും കുട്ടികളോടു നന്നായി പെരുമാറുന്നയാളാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക