നാദാപുരത്ത് ഇരട്ടകുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം: അമ്മ അറസ്റ്റില്‍


നാദാപുരം: പേരോട്ട് മൂന്നു വയസുള്ള ഇരട്ടക്കുട്ടികളെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. സുബീന മുംതാസാണ് അറസ്റ്റിലായത്.

ഫാത്തിമ റൗഫ, മുഹമ്മദ് റസ്‌വിന്‍ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിക്ക് ശേഷം രണ്ട് കുട്ടികളേയും കിണറ്റില്‍ എറിഞ്ഞശേഷം സുബീനയും ചാടുകയായിരുന്നു. കിണറ്റിലേക്ക് ചാടുന്നതിന് മുമ്പ് സ്വന്തം വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയും മക്കളെ കൊന്നെന്നും താനും മരിക്കുകയാണെന്നും അറിയിച്ചു.

കിണറ്റില്‍ മോട്ടോര്‍ പമ്പ് സെറ്റിന്റെ പൈപ്പ് പിടിച്ചുനിന്ന് നിലവിളിച്ച സുബീനയുടെ ശബ്ദം കേട്ടാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് സുബീനയെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു.

കുടുംബപ്രശ്‌നങ്ങളാണ് ഇതിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. സുബീനയ്ക്ക് വലിയ പരിക്കൊന്നുമില്ലാത്തതിനാല്‍ അവരെ ആശുപത്രിയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോയി.