നമ്പ്രത്തുകരയെ കണ്ണീരിലാഴ്ത്തി സൂര്യയുടെ മരണം; പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും


കൊയിലാണ്ടി: നമ്പ്രത്തുകരയെ കണ്ണീരിലാഴ്ത്തി സൂര്യയുടെ മരണം. നാലരസെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള സൂര്യയുടെ കുടുംബത്തിന് വെള്ളത്തിനായി അടുത്ത പറമ്പിലെ കിണറിനെ ആശ്രയിക്കണം. അങ്ങിനെ വെള്ളമെടുക്കാന്‍ പോയ സൂര്യയെ വിധി തട്ടിയെടുത്തു. ആള്‍മറയില്ലാത്ത കിണറില്‍ നിന്നും വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കാല്‍തെറ്റി വീഴുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ട് നല്‍കും.

തൊഴിലുറപ്പ് പണിക്കായി അമ്മ രാവിലെ പോയതിനാല്‍ വീട്ടില്‍ സൂര്യ തനിച്ചായിരുന്നു. തിരികെ ഭക്ഷണം കഴിക്കാന്‍ വന്നപ്പോള്‍ മകളെ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അടുത്ത പറമ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ബാലുശ്ശേരി സംസ്‌കൃത കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് പത്തൊമ്പതുകാരിയായ സൂര്യ.