നമുക്കൊരുമിച്ച് ഈ പ്രതിസന്ധി മറികടക്കാമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: കേരളത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യസാധനങ്ങളും അവശ്യ സേവനങ്ങളും ലഭ്യമാക്കും. സാധനങ്ങള്‍ ശേഖരിച്ചു വച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്ന പരിഭ്രാന്തി കാരണം കടകളില്‍ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കരുത്. അത് ലോക്ക്ഡൗണ്‍ നല്‍കേണ്ട ഗുണഫലം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

അതിശക്തമായി തുടരുന്ന കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ വേണ്ടിയാണ് മെയ് എട്ടാം തീയതി മുതല്‍ മെയ് പതിനാറാം തീയതി വരെ സംസ്ഥാന വ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അധികം വൈകാതെ തന്നെ ജനങ്ങളെ അറിയിക്കും.
അവശ്യസാധനങ്ങളും അവശ്യ സേവനങ്ങളും ലോക്ഡൗണ്‍ വേളയിലും എല്ലാവര്‍ക്കും ലഭിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കും. സാധനങ്ങള്‍ ശേഖരിച്ചു വച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്ന പരിഭ്രാന്തി കാരണം കടകളില്‍ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കരുത്. അത് ലോക്ഡൗണ്‍ നല്‍കേണ്ട ഗുണഫലം ഇല്ലാതാക്കും.
സാധനങ്ങള്‍ വീടിന് ഏറ്റവും അടുത്തുള്ള കടയില്‍ നിന്നും ഏറ്റവും കുറഞ്ഞ സമയം കൊണ്ട് വാങ്ങുക. കൂടുതല്‍ ആളുകള്‍ തിങ്ങി നിറയുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ശ്രദ്ധിക്കണം.
ജനങ്ങളെ ബുദ്ധിമുട്ടിലാക്കുക എന്നതല്ല ലോക്ഡൗണിന്റെ ലക്ഷ്യം. കോവിഡ് രോഗവ്യാപനം തടഞ്ഞ് എല്ലാവരേയും സുരക്ഷിതരാക്കുന്നതിനാണ് അത്തരമൊരു നടപടി എടുത്തിരിക്കുന്നത്. അത് വിജയിക്കാന്‍ ഏറ്റവും അനിവാര്യമായ കാര്യം ജനങ്ങളുടെ സഹകരണമാണ്. ഉത്തരവാദിത്വബോധത്തോടെ അതെല്ലാവരും ഉറപ്പു വരുത്തണം. നമുക്കൊരുമിച്ച് ഈ പ്രതിസന്ധി മറികടക്കാം.