കോഴിക്കോട്ട് തുണിക്കട തീവച്ച് നശിപ്പിച്ച കേസില്‍ താമരശ്ശേരി സ്വദേശിയായ പ്രതി പിടിയില്‍


കോഴിക്കോട്: തുണിക്കട കത്തിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. പറമ്പില്‍ ബസാറിലെ മമ്മാസ്@പപ്പാസ് എന്ന തുണിക്കട ഉദ്ഘാടനം കഴിഞ്ഞ് മൂന്നാംദിവസം തീവെച്ചു നശിപ്പിച്ച കേസിലെ മുഖ്യപ്രതിയായ താമരശ്ശേരി മഞ്ജു ചിക്കന്‍ സ്റ്റാള്‍ ഉടമയായ താമരശ്ശേരി,രാരോത്ത് പാലയക്കോടന്‍ റഫീക്ക് ആണ് പൊലീസ് പിടിയിലായത്. ഇയാള്‍ക്ക് 45 വയസാണ്.

ഏപ്രില്‍ എട്ടിന് കുരുവട്ടൂര്‍ സ്വദേശിയുടെ പറമ്പില്‍ ബസാറിലെ രണ്ടു നിലയുള്ള റെഡിമെയ്ഡ് ഷോറൂം പുലര്‍ച്ചെ എത്തിയ സംഘം തീവെച്ച് നശിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.കടയ്ക്ക് ഒന്നര കോടിയോളം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഉടമസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് ഐപിഎസ് സിറ്റി ക്രൈം സ്‌ക്വാഡിനെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തി വരവെ പ്രതി തമിഴ് നാട്ടിലേക്ക് മുങ്ങിയതായി വിവരം ലഭിച്ചു. തമിഴ്‌നാട്ടിലെ നാമക്കല്‍ കേന്ദ്രീകരിച്ച് ക്രൈം സ്‌ക്വാഡ് നടത്തിയ രഹസ്യ അന്വേഷണത്തില്‍ റഫീക്ക് വിദേശത്തേക്ക് കടന്നതായി രഹസ്യവിവരം ലഭിച്ചു.

പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തുടര്‍ന്ന് വിദേശത്ത് ഒളിവില്‍ കഴിഞ്ഞ റഫീഖ് ഇന്നലെ എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ തടഞ്ഞുവെക്കുകയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചേവായൂര്‍ സ്റ്റേഷനില്‍ കൊണ്ടുവന്നു അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മുഖ്യ പ്രതി റഫീക്ക് വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച താമരശ്ശേരി സ്വദേശി നൗഷാദിനെ പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

ഒളിവില്‍ പോകാനുപയോഗിച്ച ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യപ്രതിക്ക് കടയുടമയുടെ ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളിലെ പ്രശ്‌നങ്ങളില്‍ കടയുടമ ഇടപ്പെട്ടതുമായുള്ള വിരോധമാണ് കട നശിപ്പിക്കാന്‍ പ്രേരണയായതെന്ന് പൊലീസ്.
കടയുടമയുമായി പ്രതിക്ക് യാതൊരു സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നില്ലെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ നിന്നും ബോധ്യമായിട്ടുണ്ട്. റഫീക്ക് കടയും പരിസരവും ദിവസങ്ങളോളം നിരീക്ഷിച്ച ശേഷം വളരെ ആസൂത്രിതമായാണ് കൃത്യം ചെയ്തിട്ടുള്ളതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

അന്വേഷണസംഘത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ മോഹന്‍ദാസ്, ഷാലു മുതിര പറമ്പത്ത്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, സഹീര്‍ പെരുമ്മണ്ണ, സുമേഷ്, ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ അജീഷ് എന്‍, ജെയിംസ് പിഎസ്, സീനിയര്‍ സിപിഒ രാജീവ് കുമാര്‍ പാലത്ത്, സിപിഒ സുമേഷ് ടിഎം എന്നിവരാണ് ഉണ്ടായിരുന്നത്.