കോഴിക്കോട്ടെ ഫ്ലാറ്റിൽ നിന്നും 10 കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍


കോഴിക്കോട്: കല്ലായിയിൽ സ്വർണവ്യാപാരിയുടെ ഫ്ളാറ്റിൽനിന്ന് പത്തുകിലോയിലധികം സ്വർണം കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ ജിതേന്ദ്ര സിങ്, പങ്കജ് സിങ് രജപുത്, പർവീൺ സിങ് എന്നിവരാണ് പിടിയിലായത്. കവർച്ച നടന്ന ഫ്ളാറ്റിലെ ജീവനക്കാരായിരുന്നു ജിതേന്ദ്ര സിങ്. കോഴിക്കോട് കസബ സി.ഐ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഏപ്രിൽ മൂന്ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സ്വർണവ്യാപാരിയുടെ പതിനൊന്നാം നിലയിലെ ഫ്ളാറ്റിൽ കയറി ജീവനക്കാരനായ രാജസ്ഥാൻ സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം അവിടെ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്തെന്നതായിരുന്നു പരാതി. ഇതിൽ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പരിക്കേറ്റ ജീവനക്കാരൻ ജിതേന്ദ്ര സിങ്ങ് ഐ.സി.യുവിൽ ആയത് അന്വേഷണത്തെ ബാധിച്ചിരുന്നു. സംഭവസ്ഥലത്തെ സി.സി.ടി.വികളും മറ്റും പരിശോധിച്ചതിൽ ആസൂത്രിതമായിട്ടാണ് കവർച്ച നടത്തിയതെന്ന് പോലീസ് മനസ്സിലാക്കി. തുടർന്ന് സ്വർണവ്യാപാരത്തിൽ ഏർപ്പെട്ടിരുന്നവരെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.

സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോർജിന്റെ നിർദേശപ്രകാരം നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ എ.വി. ജോണിന്റെ കീഴിൽ കസബ സിഐ ഷാജഹാന്റെ നേതൃത്വത്തിൽ സിറ്റിയിലെ ഡാൻ സാഫ് അംഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജിതേന്ദ്ര സിങ്ങിന്റെ സഹായം കൂടാതെ പുറത്ത് നിന്നുള്ള ഒരാൾക്കും കവർച്ച നടത്താൻ സാധിക്കില്ല എന്ന് അന്വേഷണസംഘം മനസ്സിലാക്കി. ഇയാളെ പലതവണ മാറി മാറി ചോദ്യ ചെയ്യുകയാരുന്നു. ഇതോടെ കവർച്ച നടത്തിയത് താനടക്കമുള്ള ഉള്ള മൂന്ന് രാജസ്ഥാൻ സ്വദേശികൾ ആണെന്ന് ജിതേന്ദ്ര സിങ് പോലീസിനോട് സമ്മതിച്ചു.

കവർച്ചയ്ക്കായി രാജസ്ഥാൻ സ്വദേശികളായ പങ്കജ് സിങ് രജപുത്, പർവീൺ സിങ്ങ് എന്നിവരെ ഫ്ളാറ്റിന് സമീപത്തുള്ള ലോഡ്ജിൽ മുറിയെടുത്ത് താമസിപ്പിച്ച് മോഷണത്തിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയെടുക്കുകയാണ് ജിതേന്ദ്ര സിങ് ചെയ്തത്. സംഭവദിവസം രാത്രി ജിതേന്ദ്ര സിങ് കൂടെയുണ്ടായിരുന്ന ജീവനക്കാരനെ ഭക്ഷണം വാങ്ങാനെന്ന വ്യാജേന പുറത്തു പറഞ്ഞയച്ചു. ഈ സമയം ലോഡ്ജിൽ താമസിച്ച പ്രതികൾ ഫ്ളാറ്റിൽ എത്തി. ഒരാളെ ഫ്ളാറ്റിനു മുന്നിൽ കാവൽ നിർത്തി. മറ്റൊരാൾ ജിതേന്ദ്ര സിങ്ങിന് ഒപ്പം ഫ്ളാറ്റിൽ എത്തി. ജിതേന്ദ്ര സിങ് ഫ്ളാറ്റിന്റെ വാതിൽ തുറന്നുകൊടുക്കുകയും സി.സി.ടി.വി. ഓഫ് ചെയ്ത് അനുകൂലമായ സാഹചര്യം ഒരുക്കുകയും ചെയ്തു.

ശേഷം ഇരുവരും ചേർന്ന് ഫ്ളാറ്റിലെ രഹസ്യ അറകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. ജിതേന്ദ്ര സിങ് പോലീസിനെയും മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിക്കുന്നതിനായി സ്വന്തം ശരീരത്തിൽ കത്തികൊണ്ട് കുത്തി മുറിവുണ്ടാക്കി. മൽപ്പിടുത്തം നടത്തി കവർച്ച ചെയ്തതാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച് ബോധരഹിതനായെന്ന് അഭിനയിച്ച് തറയിൽ കിടക്കുകയുമായിരുന്നു.

ജിതേന്ദ്ര സിങ്, പങ്കജ് സിങ് രജപുത്, പർവീൺ സിങ് എന്നിവരാണ് പ്രതികളെന്ന് മനസ്സിലായതിനെ തുടർന്ന് അന്വേഷണസംഘം രാജസ്ഥാനിലേക്ക് പുറപ്പെട്ടു. രാജസ്ഥാൻ-ഗുജറാത്ത് അതിർത്തിയിലുള്ള പ്രതികളുടെ വീട് കണ്ടെത്തി. എന്നാൽ പ്രതികൾ വീട്ടിൽ ഇല്ലെന്ന് പോലീസിന് മനസ്സിലായി. പ്രതികൾ മുംബൈയിൽ ഉണ്ടെന്ന് മനസിലായതിന് പിന്നാലെ അന്വേഷണസംഘം അവിടേക്ക് പോയി. എന്നാൽ പോലീസ് സാന്നിധ്യം മനസ്സിലാക്കിയ പ്രതികൾ അവിടെനിന്നും ഗോവയിലേക്ക് രക്ഷപ്പെട്ടിരുന്നു.

തുടർന്ന് പോലീസ് സംഘം ഗോവയിലേക്ക് തിരിച്ച് ഗോവയിൽ നിന്നും പ്രതികളെ അതിസാഹസികമായി പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ മുംബൈയിലെ പത്തോളം കുടുംബ സുഹൃത്തുക്കളുടെ വീട്ടിൽ എട്ടു കിലോയോളം സ്വർണാഭരണങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട് പോലീസിനോട് സമ്മതിച്ചു.

മുംബൈയിയിൽ എത്തിയ അന്വേഷണസംഘം വിശാൽ ഘട്ട് ചേരിയിൽ നിന്ന് അതി സാഹസികമായി രാത്രി പത്തോളം വീടുകളിൽ തിരച്ചിൽ നടത്തി രാവിലെ 5 മണി ആവുമ്പോഴേക്കും എട്ടു കിലോയോളം സ്വർണാഭരണങ്ങൾ കണ്ടെടുക്കുകയായിരുന്നു. വീണ്ടും ചോദ്യം ചെയ്തതിൽ ബാക്കിയുള്ള സ്വർണ്ണാഭരണങ്ങൾ പർവീൺ സിങ്ങിന്റെ കൈവശമാണെന്ന് മനസിലാക്കാൻ സാധിച്ചു. അന്വേഷണ സംഘത്തിൽ കസബ ഇൻസ്പെക്ടർ യു.കെ.ഷാജഹാൻ എസ്.ഐ.ശ്രീജേഷ്, ഡാൻ സാഫ് അംഗങ്ങളായ എ.എസ്.ഐമാരായ മുഹമ്മദ് ഷാഫി, സജി.എം, എസ്.സി.പി.ഒ മാരായ അഖിലേഷ്, ജോമോൻ സി.പി.ഒ. ജിനേഷ്, കസബ സ്റ്റേഷനിലെ എസ്.സി.പി.ഒ മാരായ രതീഷ്, ശിവദാസൻ.സി, രഞ്ജീഷ് ഷറീന, സി.പി.ഒ വിഷ്ണു എന്നിവരും ഉണ്ടായിരുന്നു.