കോഴിക്കോട് മെഡിക്കൽ കോളേജിൽ പതിമൂന്ന് കിലോലിറ്റർ ഓക്സിജൻ ടാങ്ക് സ്ഥാപിച്ചു


കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്‍റ് സ്ഥാപിച്ചു. ഓക്സിജന്‍ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പതിമൂന്ന് കിലോ ലിറ്റര്‍ ശേഷിയുള്ള പ്ലാന്‍റ് മെഡിക്കല്‍ കോളജ് കോമ്പൗണ്ടിൽ സ്ഥാപിച്ചത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂടാടി സ്വദേശി പി.കെ.അഹമ്മദിന്റെ നേതൃത്വത്തിലുള്ള പികെ ഗ്രൂപ്പാണ് പ്ലാന്റ് അനുവദിച്ചത്. പികെ സ്റ്റീലിൽ വ്യാവസായിക ആവശ്യത്തിനുള്ള കൂറ്റൻ ഓക്സിജൻ ടാങ്ക് മെഡിക്കൽ കോളേജിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ദുരന്ത നിവാരണ നിയമപ്രകാരമുള്ള കലക്ടറുടെ ഉത്തരവിന്‍മേലാണ് നടപടി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോപ്പറേറ്റീവ് സൊസൈറ്റി (ULCCS) ആണ് പ്ലാന്‍റ് മാറ്റി സ്ഥാപിച്ചത്.

സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള ജില്ലകളില്‍ ഒന്നാണ് കോഴിക്കോട്. രോഗം ഗുരുതരാവസ്ഥയില്‍ എത്തിയവരില്‍ ഏറിയ പങ്കും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. ഇവരുടെ ആവശ്യത്തിന് വേണ്ട മെഡിക്കല്‍ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൗകര്യം പര്യാപ്തമാകാത്തതിനെ തുടര്‍ന്നാണ് മേയ് ഒന്നിന് കലക്ടര്‍ അടിയന്തരമായി ഉത്തരവ് പുറപ്പെടുവിക്കുന്നത്.

ഇതേതുടര്‍ന്ന്, വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മേയ് ദിനത്തിലെ അവധി വേണ്ടെന്നുവെച്ച്‌ ഉരാളുങ്കല്‍ സൊസൈറ്റിയിലെ തൊഴിലാളികള്‍ പ്ലാന്‍റ് മാറ്റിവെക്കുന്ന പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. സൊസൈറ്റിയുടെ പൊതുനന്മാ പ്രവര്‍ത്തനമെന്ന നിലയില്‍ സൗജന്യമായാണ് ഒമ്പത് ദിവസമായി ഈ പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുന്നത്. 40 അടി നീളമുള്ള പ്ലാന്‍റ് മാറ്റിസ്ഥാപിക്കുന്ന ജോലി രാവിലെ ഏഴ് മണിക്ക് ആരംഭിച്ച്‌ ഉച്ചയോടെ പൂര്‍ത്തിയായി. ഓക്സിജന്‍ പ്ലാന്‍റ് നിര്‍മാതാക്കളുടെ സാങ്കേതിക പിന്തുണയോടെയാണ് ഊരാളുങ്കല്‍ സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഓക്സിജന്‍ പ്ലാന്‍റ് മാറ്റി സ്ഥാപിച്ച സൊസൈറ്റിയെ പ്രതിരോധസെക്രട്ടറി അജയ് കുമാര്‍ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. കലക്ടര്‍ സാംബശിവറാവു, എന്‍.ആര്‍.എച്ച്‌.എം ജില്ല കോഒാഡിനേറ്റര്‍ ഡോ.നവീന്‍ എന്നിവര്‍ സ്ഥലത്തെത്തി. പുതിയ ബ്ലോക്കിന് മുന്‍വശത്താണ് പ്ലാന്‍റ്. 700 രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന ഈ ബ്ലോക്കില്‍ 120 ഐ.സി.യു ബെഡ്ഡുകളുണ്ട്. എല്ലാ ആശുപത്രികളിലും ഇത്തരത്തിലുള്ള ഓക്സിജന്‍ പ്ലാന്‍റുകള്‍ ആവശ്യമാണെന്ന് കലക്ടര്‍ പറഞ്ഞു.