കോഴിക്കോട് കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി


കോഴിക്കോട്: കോഴിക്കോട് കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കപ്പക്കല്‍ കീരിക്കണ്ടി മുജീബ് റഹ്‌മാന്റയും നൈനാംവളപ്പ് ഫൗസിയയുടെയും മകന്‍ മുഹമ്മദ് ഷെഹീലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പതിമൂന്ന് വയസ്സായിരുന്നു.

ഷഹീലും കൂട്ടുകാരായ ജാസില്‍, പ്രഫല്‍, ഫസല്‍ എന്നിവരും കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. സുഹൃത്തുക്കള്‍ തിരിച്ചുകയറിയെങ്കിലും ഷഹീല്‍ വീണ്ടും കടലിലേക്ക് നീന്തുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട് പോയ ഷഹീലിനെ കാണാതായതിനെ തുടര്‍ന്ന് പേടിച്ച് പോയ സുഹൃത്തുക്കള്‍ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ മത്സ്യത്തൊഴിലാളികള്‍ ആദ്യഘട്ട തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് മീഞ്ചന്തയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും കോസ്റ്റ്ഗാര്‍ഡും പന്നിയങ്കര പൊലീസും തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇന്നലെയാണ് ഷെഹീലിന്റെ മൃതദേഹം കണ്ടെത്തുന്നത്.

പയ്യാനക്കല്‍ ഗവ. ഹൈസ്‌കൂളില്‍ എട്ടാം തരം വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഷഹീല്‍. ഷംസ സഹോദരിയാണ്. ഖബറടക്കം കപ്പക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.